കുവൈറ്റ് സിറ്റ: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കുവൈറ്റിലെ ഇന്ത്യൻ എംബസി പ്രൗഢഗംഭീരമായ സ്വീകരണം സംഘടിപ്പിച്ചു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാമ്പത്തികവും മാനുഷികവുമായ ബന്ധങ്ങളെ ഇന്ത്യൻ സ്ഥാനപതി പ്രമിത ത്രിപാഠി ചടങ്ങിൽ പ്രകീർത്തിച്ചു. കുവൈറ്റിലെ പ്രമുഖ വ്യക്തിത്വങ്ങളും നയതന്ത്രജ്ഞരും ചടങ്ങിൽ പങ്കെടുത്തു. വൈദ്യുതി-ജല-പുനരുപയോഗ ഊർജ്ജ മന്ത്രിയും ധനമന്ത്രിയുമായ ഡോ. സുബൈഹ് അൽ മുഖൈസീം, ഏഷ്യൻ കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ സമീഹ് ജൗഹർ ഹയാത്ത്, പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. അബ്ദുള്ള അൽ സബാഹ് എന്നിവർ പങ്കെടുത്തു.ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിൽ കുവൈറ്റ് ഭരണാധികാരികൾ നൽകുന്ന അചഞ്ചലമായ പിന്തുണയ്ക്ക് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനും മറ്റ് ഭരണാധികാരികൾക്കും സ്ഥാനപതി നന്ദി അറിയിച്ചു. കുവൈറ്റിൽ എണ്ണ കണ്ടെത്തുന്നതിന് മുൻപേ ആരംഭിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാര ബന്ധത്തെക്കുറിച്ച് അംബാസഡർ പ്രമിത ത്രിപാഠി സംസാരിച്ചു. 2024 ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റ് സന്ദർശിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘തന്ത്രപ്രധാന പങ്കാളിത്തം’ എന്ന നിലയിലേക്ക് ഉയർന്നതായി അവർ ചൂണ്ടിക്കാട്ടി.ഊർജ്ജം, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും കൈകോർത്ത് പ്രവർത്തിക്കുന്നത് വരും വർഷങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയുടെ വളർച്ചയിൽ കുവൈറ്റിലെ പ്രവാസി സമൂഹം നൽകുന്ന സംഭാവനകളെയും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. വിവിധ കലാപരിപാടികളും ഇന്ത്യൻ വിഭവങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ഇന്ത്യ-കുവൈറ്റ് ബന്ധം പുതിയ ഉയരങ്ങളിലേക്ക്; 77-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഇന്ത്യൻ എംബസി
INTERNATIONAL
Recent Comments
on Hello world!


