കുവൈത്ത് സിറ്റി: കുവൈറ്റിലെ ഫർവാനിയ ഗവർണറേറ്റിൽ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 28 വയസ്സുകാരനായ പാകിസ്താൻ സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കുടുംബ വഴക്കിനെത്തുടർന്ന് പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. പ്രകോപിതനായ മകൻ കത്രിക ഉപയോഗിച്ച് പിതാവിനെ ഒന്നിലധികം തവണ നെഞ്ചിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് കേസ് രേഖകൾ വ്യക്തമാക്കുന്നു.
മകൻ സിഗരറ്റ് വലിക്കുന്നത് കണ്ട പിതാവ് ഇത് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്. മകനെ ശകാരിച്ച പിതാവ് അവന്റെ കൈവശമുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റ് കീറിക്കളയുകയും ചെയ്തു. ഇതിൽ പ്രകോപിതനായ മകൻ വീട്ടിലുണ്ടായിരുന്ന കത്രിക എടുത്ത് പിതാവിനെ ആക്രമിക്കുകയായിരുന്നു.
നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ പിതാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി.സംഭവത്തിന് തൊട്ടുപിന്നാലെ അധികൃതർ പ്രതിയെ അറസ്റ്റ് ചെയ്യുകയും വിചാരണയ്ക്കായി ക്രിമിനൽ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. കുറ്റകൃത്യം തെളിയിക്കപ്പെട്ടതോടെയാണ് കോടതി വധശിക്ഷ പ്രഖ്യാപിച്ചത്. കുടുംബാംഗങ്ങൾ തമ്മിലുള്ള നിസ്സാരമായ തർക്കം വലിയൊരു ദുരന്തത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് പ്രവാസി സമൂഹം.


