കുവൈറ്റ് സിറ്റി: കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025 അവസാനത്തോടെ രാജ്യത്ത് 1,39,800 കെട്ടിട യൂണിറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോർട്ട്. ഇത് രാജ്യത്തെ ആകെ കമ്പ്യൂട്ടറൈസ്ഡ് നമ്പറുകളുള്ള കെട്ടിട യൂണിറ്റുകളുടെ 17.6 ശതമാനം വരും. അപ്പാർട്ട്‌മെന്റുകൾ: 55,300, കടകൾ: 37,902, ട്രഡീഷണൽ യൂണിറ്റുകൾ: 27,730, അനക്സുകൾ : 1,448, മറ്റ് യൂണിറ്റുകൾ : 4,098 എന്നിവയാണ് ഒഴിഞ്ഞുകിടക്കുന്നത്. താമസയോഗ്യമല്ലാത്തതോ ഒഴിഞ്ഞുകിടക്കുന്നതോ ആയ കെട്ടിടങ്ങളുടെ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. വീടുകൾ: 5,455, അപ്പാർട്ട്‌മെന്റ് ബ്ലോക്കുകൾ: 42, പഴയതും തകർന്നതുമായ കെട്ടിടങ്ങൾ: 2,821, നിർമ്മാണത്തിലിരിക്കുന്നവ: 775 എന്നിങ്ങനെയാണ് ആ കണക്കുകൾ. രാജ്യത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവശ്യത്തിലധികം താമസ-വാണിജ്യ യൂണിറ്റുകൾ ലഭ്യമാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. അഹമ്മദി ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ ഉള്ളത് (52,200). തൊട്ടുപിന്നാലെ ജഹ്‌റയും ഫർവാനിയയും വരുന്നു. രാജ്യത്താകെ 2.27 ലക്ഷം കെട്ടിടങ്ങളാണുള്ളത്, ഇതിൽ 64.5 ശതമാനവും താമസ ആവശ്യങ്ങൾക്കുള്ളതാണ്.


