കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ കടന്നുകയറിയ ശത്രു വ്യോമ ലക്ഷ്യങ്ങളെ കുവൈത്ത് സായുധസേന നേരിട്ടതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്വാൻ അറിയിച്ചു. 8 ശത്രു ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കണ്ടെത്തി. ഇവയിൽ 7 ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചപ്പോൾ, ഒരു ഡ്രോൺ ഭീഷണി പരിധിക്ക് പുറത്തേക്ക് വീണതായി നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി നടത്തിയ മാധ്യമ ബ്രിഫിംഗിൽ അദ്ദേഹം പറഞ്ഞു.
അതേസമയം, സൈന്യത്തിന്റെ എഞ്ചിനീയറിംഗ് കോർപ്പ്സിലെ Explosive Ordnance Disposal (EOD) വിഭാഗം പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഇതുവരെ 172 റിപ്പോർട്ടുകൾ കൈകാര്യം ചെയ്ത് അപകടകരമായ അവശിഷ്ടങ്ങൾ നീക്കം ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സായുധസേന ഉയർന്ന ജാഗ്രതയിലും സജ്ജതയിലും പ്രവർത്തിക്കുകയാണെന്നും, വിവിധ സൈനിക വിഭാഗങ്ങളുമായി ചേർന്ന് ഏകോപിതമായ രീതിയിൽ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും സംരക്ഷിക്കുകയാണ് സൈന്യത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

