കുവൈറ്റ് സിറ്റി: നിർമ്മാണ സാമഗ്രികൾ നൽകാമെന്ന് വിശ്വസിപ്പിച്ച് കുവൈറ്റ് പൗരനിൽ നിന്ന് പണം തട്ടിയെടുത്ത് അറബ് വംശജനായ കോൺട്രാക്ടർ രാജ്യം വിട്ടു. സാൽമിയ പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. 20 ടൺ ഇരുമ്പും സിമന്റും വിതരണം ചെയ്യാനായിരുന്നു പൗരനും കരാറുകാരനും തമ്മിലുള്ള ധാരണ. ‘വാംദ്’ ഡിജിറ്റൽ പേയ്മെന്റ് സേവനം വഴി 3,060 കുവൈറ്റ് ദിനാർ (ഏകദേശം 8.5 ലക്ഷം രൂപ) പൗരൻ കോൺട്രാക്ടർക്ക് കൈമാറി.പണം കൈമാറിയ ഉടൻ കരാറുകാരനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പണം ലഭിച്ച അതേ ദിവസം തന്നെ ഇയാൾ രാജ്യം വിട്ടതായി വ്യക്തമായത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിൽ പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഫിർദൗസ്, ഉമ്മുൽ ഹൈമാൻ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നേരത്തെയും സമാനമായ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പഴയ കേസുകളിൽ ഇയാൾക്കെതിരെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നില്ല. ഇത് മുതലെടുത്താണ് പുതിയ തട്ടിപ്പ് നടത്തിയ ഉടൻ ഇയാൾ വിദേശത്തേക്ക് കടന്നത്.
കുവൈറ്റിൽ വൻ തട്ടിപ്പ്; 3,000 ദിനാറുമായി കോൺട്രാക്ടർ നാടുവിട്ടു
COMMUNITY

