കുവൈത്ത് സിറ്റി: കുവൈത്തിലെ ഈജിപ്ഷ്യൻ സമൂഹത്തിനായി അനധികൃതമായ രീതിയിൽ സമാന്തര പണമിടപാട് നടത്തിയാ എട്ട് ഈജിപ്ഷ്യൻ, ഇറാഖി പൗരന്മാർക്ക് കുവൈത്ത് അപ്പീൽ കോടതി തടവ് ശിക്ഷ വിധിച്ചു. എന്നാൽ ഇവർക്കെതിരെയുള്ള 55 ദശലക്ഷം ദിനാറിന്റെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ കോടതി അവരെ ആ കേസിൽ നിന്ന് ഒഴിവാക്കി.ജാബ്രിയ ഏരിയയിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഈ വൻ പണമിടപാട് സംഘം കുടുങ്ങിയത്. ജാബ്രിയയിലെ ഒരു കെട്ടിടത്തിൽ നിന്ന് കറുത്ത പ്ലാസ്റ്റിക് ബാഗുമായി പുറത്തിറങ്ങിയ ഈജിപ്ഷ്യൻ പ്രവാസി, പോലീസ് ഉദ്യോഗസ്ഥനെ കണ്ടപ്പോൾ പരിഭ്രമിക്കുകയും ബാഗ് ദൂരേക്ക് എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ബാഗ് പരിശോധിച്ചപ്പോൾ അതിൽ 50,000 കുവൈത്ത് ദിനാർ (ഏകദേശം 1.35 കോടി രൂപ) കണ്ടെത്തി. ചോദ്യം ചെയ്യലിൽ, ഈ പണം ഇറാഖിൽ നിന്ന് വന്നതാണെന്നും മറ്റൊരു വ്യക്തിക്ക് കൈമാറാനായി എട്ടാം പ്രതിയിൽ നിന്ന് വാങ്ങിയതാണെന്നും ഇയാൾ സമ്മതിച്ചു. ബാങ്കിംഗ് സംവിധാനങ്ങളെ മറികടന്ന് ഹവാല മോഡലിൽ പണം കൈമാറുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈജിപ്ഷ്യൻ പ്രവാസികൾക്കിടയിൽ കുറഞ്ഞ ചിലവിൽ പണം നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഇവർ ഇത്തരം അനധികൃത ഇടപാടുകൾ നടത്തിയിരുന്നത്. കുവൈത്തിലെ സാമ്പത്തിക നിയമങ്ങൾ ലംഘിക്കുന്ന ഇത്തരം സമാന്തര പണമിടപാടുകൾക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിൽ നിയമവിരുദ്ധ പണമിടപാട് : എട്ട് പ്രവാസികൾക്ക് തടവ് ശിക്ഷ
COMMUNITY

