കുവൈറ്റ് സിറ്റി: രാജ്യത്തിന് നേരെയുള്ള ഇറാൻ്റെ പ്രകോപനപരമായ ആക്രമണ നീക്കങ്ങളെ ശക്തമായി പ്രതിരോധിച്ചുകൊണ്ട് കുവൈറ്റ് പ്രതിരോധ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തിൻ്റെ വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ അഞ്ച് വിനാശകാരികളായ ബാലിസ്റ്റിക് മിസൈലുകളും ഏഴ് ശത്രു ഡ്രോണുകളും വിജയകരമായി തടഞ്ഞതായി മന്ത്രാലയം അറിയിച്ചു. പ്രാദേശിക വികാസങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്വാനാണ് സൈന്യത്തിൻ്റെ നിർണ്ണായകമായ ഈ നേട്ടം വെളിപ്പെടുത്തിയത്.
രാജ്യത്തിൻ്റെ പരമാധികാരവും പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കാൻ കുവൈറ്റ് സായുധ സേന അതീവ ജാഗ്രതയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. സൈന്യം അതിൻ്റെ പൂർണ്ണ സജ്ജീകരണങ്ങളോടെയും കാര്യക്ഷമതയോടെയും ദൗത്യം നിർവ്വഹിച്ചുവരികയാണ്. സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെയും കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹിൻ്റെയും തന്ത്രപരമായ നേതൃത്വത്തിന് കീഴിൽ കുവൈറ്റിൻ്റെ സുരക്ഷയും സ്ഥിരതയും എന്നും നിലനിൽക്കട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, ശത്രുക്കളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടയിൽ ആകാശത്തുവെച്ച് തകർക്കപ്പെട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ വീണതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു ദിവസത്തിനിടെ പത്തിടങ്ങളിലായി വീണ ഇത്തരം അവശിഷ്ടങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാൻ സ്ഫോടകവസ്തു നിർവീര്യ വിഭാഗം രംഗത്തിറങ്ങി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
