കുവൈത്ത് സിറ്റി: ഇന്ധന ടാങ്കിനുള്ളിൽ വീണ ഡ്രോണിന്റെ വാർഹെഡിന്റെ ഭാഗങ്ങൾ വിജയകരമായി പുറത്തെടുത്ത് നശിപ്പിച്ചതായി കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു. എഞ്ചിനീയറിംഗ് ബറ്റാലിയനിലെ Explosive Ordnance Disposal (EOD) വിഭാഗത്തിലെ വിദഗ്ധരാണ് ഈ അപകടകരമായ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത് നാഷണൽ ഗാർഡിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദാൻ ഫദൽ ജദാൻ അറിയിച്ചു.
സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെ സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഡ്രോണിന്റെ വാർഹെഡ് ഇന്ധന ടാങ്കിനുള്ളിൽ വീണിരുന്നുവെങ്കിലും അത് പൊട്ടിത്തെറിച്ചിരുന്നില്ല എന്ന് കണ്ടെത്തി. ടാങ്കിനുള്ളിൽ പെട്രോളിയം വസ്തുക്കളും രാസവാതകങ്ങളും ഉണ്ടായിരുന്നതിനാൽ ഇത് വളരെ അപകടകരമായ സാഹചര്യമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
സുരക്ഷ ഉറപ്പാക്കുന്നതിനായി ടാങ്ക് പൂർണ്ണമായി ഒഴിപ്പിച്ച് ആവശ്യമായ സാങ്കേതിക നടപടികൾ സ്വീകരിച്ച ശേഷമാണ് വാർഹെഡ് ഭാഗങ്ങൾ നീക്കം ചെയ്തത്. ഈ പ്രവർത്തനം ഏഴ് ദിവസം തുടർച്ചയായി നടത്തിയ ശേഷമാണ് വിജയകരമായി പൂർത്തിയായത്. സങ്കീർണവും അപകടകരവുമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ എഞ്ചിനീയറിംഗ് ബറ്റാലിയനിലെ സംഘത്തിന് ഉള്ള ഉയർന്ന സജ്ജതയും കാര്യക്ഷമതയും ഈ വിജയകരമായ ദൗത്യത്തിലൂടെ തെളിഞ്ഞുവെന്ന് നാഷണൽ ഗാർഡ് വ്യക്തമാക്കി.
മറ്റു സൈനിക-സുരക്ഷാ ഏജൻസികളുമായി ചേർന്നുള്ള ഏകോപിത പ്രവർത്തനത്തിലൂടെയാണ് ഈ ദൗത്യം പൂർത്തിയാക്കിയത്. ഇതിലൂടെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ സംഭാവന നൽകിയതായി അധികൃതർ അറിയിച്ചു.

