കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് വർഷമായി വ്യാജ വാണിജ്യ ഇടപാടുകളിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തിരുന്ന അറബ് വംശജരായ മൂന്നംഗ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഫോർജറി ആൻഡ് കൗണ്ടർ ഫീറ്റിംഗ് വിഭാഗം പിടികൂടി.
ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേരെയും, രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഒരാളെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഷർഖിലെ പ്രമുഖ ടവറിൽ ഒരു നില മുഴുവനായി വാടകയ്‌ക്കെടുത്ത സംഘം, അത് നിരവധി കമ്പനികൾക്കായി നിയമവിരുദ്ധമായി സബ്‌ലെറ്റിംഗ് നടത്തുകയായിരുന്നു. ഗവൺമെന്റ് നടപടികൾക്കായി രജിസ്റ്റർ ചെയ്ത വിലാസം ആവശ്യമുള്ള നിഷ്ക്രിയമായ കമ്പനികളെയാണ് ഇവർ ലക്ഷ്യം വെച്ചിരുന്നത്. ഓട്ടോമേറ്റഡ് കോഡ് സംവിധാനം ദുരുപയോഗം ചെയ്താണ് ഇവർ ഈ തട്ടിപ്പ് നടത്തിയത് ഒരു ഓഫീസിന് 250 കുവൈത്ത് ദിനാർ വീതമാണ് ഇവർ ഈടാക്കിയിരുന്നത്.
ഹവല്ലിയിലും സാൽമിയയിലുമുള്ള ഇവരുടെ താമസസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വ്യാജ വാടക കരാറുകളും മറ്റ് തെളിവുകളും പോലീസ് കണ്ടെടുത്തു. സംഘത്തിലെ മൂന്നാമൻ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപാണ് വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. മൂവരും കുറ്റം സമ്മതിച്ചതായും ഇവരെ സെൻട്രൽ ജയിലിലേക്ക് മാറ്റിയതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.


