കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസം സമാഗതമാകുന്നതോടെ വിശ്വാസികളെ സ്വീകരിക്കാൻ കുവൈറ്റിലെ പള്ളികൾ സർവ്വസജ്ജമാകുന്നു. തറാവീഹ്, ഖിയാമുൽ ലൈൽ നമസ്‌കാരങ്ങൾക്കായി എത്തുന്ന വൻ ജനത്തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ ആറ് ഗവർണറേറ്റുകളിലുമായി ഏകദേശം 1,700 മസ്ജിദുകളാണ് മന്ത്രാലയം സജ്ജമാക്കുന്നത്. ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള മസ്ജിദ് വിഭാഗം പള്ളികളിലെ ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കിവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.പള്ളികളിലെ ശുചീകരണ പ്രവർത്തനങ്ങൾക്കും മറ്റ് അറ്റകുറ്റപ്പണികൾക്കും പ്രത്യേക മുൻഗണന നൽകിയിട്ടുണ്ട്. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക മെയിന്റനൻസ് സംഘങ്ങളെ നിയോഗിച്ചു. സ്ത്രീകൾക്കായി പ്രത്യേകം തിരിച്ചിട്ടുള്ള പ്രാർത്ഥനാ സ്ഥലങ്ങൾ കൂടുതൽ സൗകര്യപ്രദമായി ഒരുക്കും. പള്ളിക്കുള്ളിൽ ഉൾക്കൊള്ളാൻ കഴിയാത്തവിധം വിശ്വാസികൾ എത്തുന്ന സാഹചര്യത്തിൽ, പള്ളിയുടെ പുറത്തെ മുറ്റങ്ങളും പ്രാർത്ഥനയ്ക്കായി സജ്ജമാക്കും.റമദാനിൽ വിശ്വാസികൾക്ക് ആത്മീയമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി എയർ കണ്ടീഷനിംഗ്, ശബ്ദസംവിധാനങ്ങൾ എന്നിവയുടെ കാര്യക്ഷമതയും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. പള്ളികൾ വൃത്തിയാക്കുന്നതിനും സുഗന്ധപൂരിതമാക്കുന്നതിനുമുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.
റമദാനെ വരവേൽക്കാൻ കുവൈറ്റ്; 1,700 പള്ളികൾ ഒരുങ്ങുന്നു, അറ്റകുറ്റപ്പണികൾക്കായി 24 മണിക്കൂർ കർമ്മസേന
COMMUNITY

