കുവൈറ്റ് സിറ്റി: വിശുദ്ധ റമദാനിലെ അവസാന പത്തു ദിനങ്ങളോടനുബന്ധിച്ച് രാജ്യത്തെ പള്ളികളിലെ സുരക്ഷാ സജ്ജീകരണങ്ങൾ ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. സുരക്ഷാ ഉദ്യോഗസ്ഥർ അതീവ ജാഗ്രത പാലിക്കണമെന്നും ആരാധനാലയങ്ങളിൽ എത്തുന്ന വിശ്വാസികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ-വുഹൈബ് നിർദ്ദേശിച്ചു.
ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ ജനറൽ അബ്ദുള്ള അൽ-അതീഖിക്കൊപ്പം വിവിധ പള്ളികളിൽ നടത്തിയ സന്ദർശന വേളയിലാണ് അദ്ദേഹം സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചത്. പൊതു ക്രമസമാധാനം നിലനിർത്തുന്നതിനും ഏവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സുരക്ഷാ വിഭാഗത്തിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങളോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.പള്ളികൾക്കും പരിസര പ്രദേശങ്ങൾക്കുമായി തയ്യാറാക്കിയ പ്രത്യേക സുരക്ഷാ-ട്രാഫിക് പ്ലാൻ അദ്ദേഹം അവലോകനം ചെയ്തു. പള്ളികൾക്ക് ചുറ്റും സ്ഥിരമായ പോയിന്റുകളും മൊബൈൽ പട്രോളിംഗും ശക്തമാക്കുന്നതിനെക്കുറിച്ചും സേനാ വിന്യാസത്തെക്കുറിച്ചും ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി. നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ആരാധനാലയങ്ങളുടെ സുരക്ഷയ്ക്ക് വൻ പ്രാധാന്യമാണ് കുവൈറ്റ് ഭരണകൂടം നൽകുന്നത്.

