കുവൈത്ത്സിറ്റി: വിശുദ്ധ റംസാൻ മാസത്തിന് കുവൈറ്റിലെ വിപണികളും കോ-ഓപ്പറേറ്റീവ് സൊസൈറ്റികളും ഷോപ്പിംഗ് മാളുകളും ഉപഭോക്താക്കളെക്കൊണ്ട് സജീവമായി. ഇഫ്താർ വിരുന്നുകൾക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ, റംസാൻ അലങ്കാരങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായി വിവിധയിടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ പ്രശസ്തമായ ‘ഡേറ്റ്സ് സ്ട്രീറ്റ്’ (ഈന്തപ്പഴ മാർക്കറ്റ്), ഹോൾസെയിൽ മാർക്കറ്റുകൾ, ഫ്രഷ് മീറ്റ് ഷോപ്പുകൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. കൂടാതെ വീടുകൾ അലങ്കരിക്കാനുള്ള സാധനങ്ങൾ വിൽക്കുന്ന കടകളിലും വൻ ജനത്തിരക്കുണ്ട്.വിപണിയിൽ ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാണെന്ന് ഉറപ്പുവരുത്താൻ വാണിജ്യ മന്ത്രാലയവും മറ്റ് ഔദ്യോഗിക വിഭാഗങ്ങളും രംഗത്തുണ്ട്.
സാധനങ്ങളുടെ വിലനിലവാരം നിരീക്ഷിക്കുന്നതിനും ഡിസ്കൗണ്ടുകളുടെയും ഓഫറുകളുടെയും വിശ്വാസ്യത ഉറപ്പാക്കുന്നതിനും പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. നിയമലംഘനങ്ങളോ അമിതവിലയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കും.വിപണികൾക്ക് സമീപം അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും ക്രമസമാധാനം പാലിക്കാനും ട്രാഫിക്-സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.


