കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാജ പരസ്യം നൽകി ഉപഭോക്താക്കളെ കബളിപ്പിച്ച ഇറച്ചി കടയ്‌ക്കെതിരെ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടപടി സ്വീകരിച്ചു. “ഫ്രഷ് സിറിയൻ ആട്ടിറച്ചി” ലഭ്യമാണെന്ന സോഷ്യൽ മീഡിയ പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഫ്രഷ് ഇറച്ചി എന്ന പേരിൽ ഫ്രോസൺ ഇറച്ചിയാണ് ഈ സ്ഥാപനം വിറ്റിരുന്നതെന്ന് പരിശോധനയിൽ തെളിഞ്ഞു.റെയ്ഡിൽ അംഗീകൃത ഗുണനിലവാരമില്ലാത്തതും ഉറവിടം വ്യക്തമല്ലാത്തതുമായ 91 ആട്ടിൻ തലകളും (ഏകദേശം 86 കിലോ), 7 കിലോ ആട്ടിൻ കാലുകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു. രാജ്യത്തെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും കൃത്യമായ രേഖകളില്ലാതെയും സൂക്ഷിച്ചിരുന്ന ഈ ഇറച്ചി ഉടൻ തന്നെ പിടിച്ചെടുത്ത് നശിപ്പിച്ചു. അംഗീകൃത സ്പെസിഫിക്കേഷനുകൾക്ക് വിരുദ്ധമായി ഭക്ഷ്യവസ്തുക്കൾ വിറ്റതിനും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനും സ്ഥാപനത്തിനെതിരെ കേസെടുത്തു.കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ രീതിയിൽ ചീഞ്ഞ ഇറച്ചി വിൽക്കാൻ ശ്രമിച്ച സംഘങ്ങളെ പിടികൂടിയതിന് പിന്നാലെയാണ് ഈ പുതിയ നടപടി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി വിപണിയിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിരീക്ഷണം ശക്തമാക്കിയതായി അതോറിറ്റി അറിയിച്ചു.
സോഷ്യൽ മീഡിയ വഴി വ്യാജ ഇറച്ചി വിൽപ്പന: കട റെയ്ഡ് ചെയ്ത് അധികൃതർ; പിടിച്ചെടുത്തത് നൂറുകണക്കിന് കിലോ ഇറച്ചി
INTERNATIONAL
Recent Comments
on Hello world!


