കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ജനവാസ മേഖലകളിൽ തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് പൗരന്മാർക്കും താമസക്കാർക്കും വലിയ ആശങ്കയുണ്ടാക്കുന്നു. ഒരുകാലത്ത് വിരളമായി മാത്രം കണ്ടിരുന്ന തെരുവുനായ്ക്കൾ ഇപ്പോൾ കൂട്ടത്തോടെ നിരത്തുകൾ കീഴടക്കുന്നത് പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുകയാണ്. പ്രത്യേകിച്ച് കുട്ടികളും മുതിർന്നവരും പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.വീടിന് പുറത്ത് നടക്കാൻ പോകുന്നവർക്കും പൊതു പാർക്കുകൾ ഉപയോഗിക്കുന്നവർക്കും തെരുവുനായ്ക്കളുടെ ആക്രമണം ഭീഷണിയാകുന്നുണ്ട്. പെട്ടെന്നുള്ള ആക്രമണങ്ങളും കടികളും ശാരീരിക പരിക്കുകൾക്ക് പുറമെ കടുത്ത മാനസിക ആഘാതത്തിനും കാരണമാകുന്നുണ്ട്.വ്യവസായ മേഖലകളിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരും തെരുവുനായ്ക്കളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. പലപ്പോഴും രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നത് അപകടകരമാണെന്ന് ഇവർ പരാതിപ്പെടുന്നു. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്‌സ് (PAAAFR) നടത്തുന്ന പരിശോധനകൾ എല്ലാ മേഖലകളിലും എത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇടയ്ക്കിടെ നടത്തുന്ന കാമ്പെയ്‌നുകൾ ശാശ്വതമായ ഫലം നൽകുന്നില്ലെന്നും ജനങ്ങൾ പരാതിപ്പെടുന്നു.തെരുവുനായ്ക്കളുടെ എണ്ണം പെരുകാനുള്ള കാരണങ്ങൾ കണ്ടെത്തണമെന്നും അവയെ മാറ്റിപ്പാർപ്പിക്കാനോ വന്ധ്യംകരിക്കാനോ ഉള്ള കൃത്യമായ പദ്ധതികൾ PAAAFR നടപ്പിലാക്കണമെന്നുമാണ് പൊതുജനങ്ങളുടെ ആവശ്യം. നഗരസഭയും കൃഷി വകുപ്പും സംയുക്തമായി കൂടുതൽ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാത്തത് പ്രശ്നം വഷളാക്കുന്നുവെന്നും താമസക്കാർ ചൂണ്ടിക്കാട്ടുന്നു.
കുവൈത്തിൽ തെരുവുനായ ശല്യം വർദ്ധിക്കുന്നു; സുരക്ഷാ ഭീതിയിൽ ജനങ്ങൾ
INTERNATIONAL
Recent Comments
on Hello world!


