കുവൈറ്റ് സിറ്റി: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി കുവൈറ്റ് ട്രാഫിക് പോലീസ് രാജ്യവ്യാപകമായി പരിശോധന ശക്തമാക്കി. നടപ്പാതകളും വാഹനമോടിക്കുന്നവർക്കും അവിടെ പാർക്ക് ചെയ്യുന്നവർക്കും എതിരെയാണ് പ്രധാനമായും നടപടി. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പല വാഹനങ്ങളും, പ്രത്യേകിച്ച് ഡെലിവറി മോട്ടോർ സൈക്കിളുകൾ നടപ്പാതകൾ ഉപയോഗിക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നീക്കം.
നടപ്പാതകൾ കാൽനടയാത്രക്കാർക്ക് മാത്രമുള്ളതാണ്. വാഹനങ്ങൾ കയറുന്നത് പ്രായമായവർക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും വലിയ അപകടഭീഷണിയുയർത്തുന്നു. നടപ്പാതകൾ ഒരിക്കലും വാഹനങ്ങൾക്കുള്ള ബദൽ പാതകളല്ല. ഇത് ട്രാഫിക് നിയമങ്ങളുടെ ലംഘനമാണ്.
റോഡിലെ അശ്രദ്ധമായ പെരുമാറ്റം തടയാനും പൊതു ക്രമം നിലനിർത്താനുമാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, നിയമലംഘകർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിയമനടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിലും വിവിധ മേഖലകളിൽ ഇത്തരം മിന്നൽ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഡെലിവറി കമ്പനികൾ തങ്ങളുടെ ഡ്രൈവർമാർക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം നൽകണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.


