കുവൈത്ത് സിറ്റി: മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് സായുധ സേനയും സുരക്ഷാ വിഭാഗങ്ങളും പൂർണ്ണ സജ്ജമാണെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് പ്രഖ്യാപിച്ചു. ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേൽ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിന്റെ പരമാധികാരത്തിന് നേരെ ഉണ്ടാകാനിടയുള്ള ഏത് വെല്ലുവിളിയെയും നേരിടാൻ സൈന്യം, പോലീസ്, നാഷണൽ ഗാർഡ്, ഫയർ ഫോഴ്സ് എന്നിവർക്ക് മന്ത്രി കർശന നിർദ്ദേശം നൽകി.പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത രീതിയിൽ എല്ലാ സർക്കാർ സേവനങ്ങളും 24 മണിക്കൂറും ലഭ്യമാണെന്ന് അദ്ദേഹം ഉറപ്പുനൽകി. പ്രതിസന്ധികൾ താൽക്കാലികമാണെന്നും പൗരന്മാരും പ്രവാസികളും പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
എന്നാൽ, സോഷ്യൽ മീഡിയയിലൂടെയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ജനങ്ങളിൽ ഭീതി പരത്തുന്ന തരത്തിലുള്ള വിവരങ്ങൾ പങ്കുവെക്കുന്നത് രാജ്യത്തിന്റെ സ്ഥിരതയെ ബാധിക്കുമെന്നും അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതോടൊപ്പം തന്നെ, രാജ്യത്തെ തൊഴിലിടങ്ങളിൽ ജീവനക്കാരുടെയും സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അടിയന്തര മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യങ്ങളിൽ തൊഴിലുടമകളും തൊഴിലാളികളും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടു.


