കുവൈറ്റ് സിറ്റി: മാധ്യമ നിയമങ്ങൾ ലംഘിക്കുകയും വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തികളെയും മാധ്യമ സ്ഥാപനങ്ങളെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കുവൈറ്റ് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചില മാധ്യമ സ്ഥാപനങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വ്യാജവാർത്തകൾ നൽകുന്നത് മന്ത്രാലയത്തിന്റെ നിരീക്ഷണത്തിൽ പെട്ടിട്ടുണ്ട്. നിയമലംഘനം നടത്തിയവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും അവരെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി.
അഭിപ്രായ സ്വാതന്ത്ര്യം നിയമപരമായി ഉറപ്പുനൽകുന്നുണ്ടെങ്കിലും അത് പ്രൊഫഷണൽ ഉത്തരവാദിത്തത്തോടെയും കൃത്യതയോടെയും ഉപയോഗിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കാനും പ്രചരിപ്പിക്കാനും ശ്രദ്ധിക്കണം. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും നിലനിർത്താൻ ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകിക്കൊണ്ട് പ്രവർത്തിക്കാൻ മാധ്യമപ്രവർത്തകരോടും സോഷ്യൽ മീഡിയ ഉപയോക്താക്കളോടും മന്ത്രാലയം അഭ്യർത്ഥിച്ചു. സമൂഹത്തിൽ പരിഭ്രാന്തി പടർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങളെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


