കുവൈത്ത് സിറ്റി: മേഖലയിലെ മാറുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് സജ്ജമാണെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പ്രഖ്യാപിച്ചു. ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേൽ നീക്കങ്ങളും അതിന്റെ ഭാഗമായി കുവൈത്തിന്റെ വ്യോമാതിർത്തിയിലുണ്ടായ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്ത് സൈന്യം, പോലീസ്, നാഷണൽ ഗാർഡ്, ഫയർ ഫോഴ്സ് എന്നിവ ഏത് തരത്തിലുള്ള ആക്രമണങ്ങളെയും പ്രതിരോധിക്കാൻ പൂർണ്ണ സജ്ജമാണെന്ന് അദ്ദേഹം ഉറപ്പുനൽകി.പൊതുജനങ്ങളുടെ സുരക്ഷയ്ക്കും അവശ്യ സേവനങ്ങളുടെ ലഭ്യതയ്ക്കും തടസ്സമുണ്ടാകാത്ത രീതിയിൽ എല്ലാ സർക്കാർ സംവിധാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
അതിനാൽ പൗരന്മാരും പ്രവാസികളും പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രതിസന്ധികൾ താൽക്കാലികമാണെന്നും രാജ്യത്തിന്റെ നേതൃത്വത്തിൽ വിശ്വസിച്ച് ഐക്യത്തോടെ നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.സോഷ്യൽ മീഡിയയിലൂടെയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ വ്യാജ വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്ന് മന്ത്രി കർശനമായ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സ്ഥിരത തകർക്കുന്ന തരത്തിലുള്ള ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.


