കുവൈറ്റ് സിറ്റി: രാജ്യത്തെ ഭക്ഷണശാലകളിലും ഭക്ഷ്യ സംസ്കരണ യൂണിറ്റുകളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് നിർബന്ധിത ആരോഗ്യ പരിശോധനകളും ഹെൽത്ത് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ കർശന നിർദ്ദേശം നൽകി.
ആരോഗ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നത് നിയമലംഘനമാണെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു. ഭക്ഷ്യ മേഖലയുമായി ബന്ധപ്പെട്ട ഏത് സ്ഥാപനത്തിലും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തൊഴിലാളികൾ കൃത്യമായ മെഡിക്കൽ പരിശോധനകൾക്ക് വിധേയരാകണം. പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷം അധികൃതരിൽ നിന്ന് ഔദ്യോഗിക ഹെൽത്ത് സർട്ടിഫിക്കറ്റ് കൈപ്പറ്റിയവർക്ക് മാത്രമേ ജോലി ചെയ്യാൻ അനുവാദമുള്ളൂ.
പൊതുജനാരോഗ്യം മുൻനിർത്തിയാണ് ഈ നടപടിക്രമങ്ങൾ കർശനമാക്കിയിരിക്കുന്നത്. ഈ നിബന്ധനകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. എല്ലാ ഹെൽത്ത് പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബിസിനസ്സ് ഉടമകളോട് അതോറിറ്റി ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി പരിശോധനകൾ ശക്തമാക്കാനാണ് അതോറിറ്റിയുടെ തീരുമാനം.
