ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വിജയ്‌ക്ക് പുറമെ നിയമലംഘനം നടത്തിയ പാർട്ടിയിലെ 5,000 അംഗങ്ങൾക്കെതിരെയും ചെന്നൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അഞ്ച് വകുപ്പുകൾ ചുമത്തിയാണ് നടപടി.മാർച്ച് 30ന് നാമനിർദേശ പത്രിക നൽകിയശേഷം പെരമ്പൂർ, കൊളത്തൂർ മണ്ഡലങ്ങളിലേക്ക് പോകുന്ന വഴി നടത്തിയ കൂറ്റൻ റോഡ് ഷോയ്ക്കിടെയാണ് ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ നടന്നത്.
അസിസ്റ്റൻ്റ് ഇലക്ഷൻ അക്കൗണ്ട്സ് ഓഫിസർ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അനുവദിച്ചതിലും കൂടുതൽ ഉച്ചഭാഷിണികൾ ഉപയോഗിച്ചു, ആംബുലൻസ് കടത്തിവിട്ടില്ല, നിശ്ചയിച്ചതിലും വളരെ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 126(2), 189(2), 223, 3(എ), 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
