കുവൈറ്റ് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിക്കപ്പെട്ടതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത് രാജ്യത്തിന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെ നേരിട്ട് ലക്ഷ്യമിട്ട ആക്രമണമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ന് (ഞായറാഴ്ച) പുലർച്ചെയോടെ രാജ്യത്തിന്റെ ആകാശപരിധിയിൽ കടന്നുകയറിയ ശത്രു ഡ്രോണുകളുടെ ഒരു തരംഗത്തെ കുവൈത്ത് സായുധ സേന നേരിട്ടതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കർണൽ സൗദ് അബ്ദുൽഅസീസ് അൽ-അത്വാൻ പറഞ്ഞു.
കുവൈത്ത് വ്യോമ പ്രതിരോധ സംവിധാനം മിസൈൽ ആക്രമണങ്ങളും ശത്രു ഡ്രോണുകളും തടയുന്നതിനായി ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് സൈന്യം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടയുന്നതിനിടെയാണ് ഉണ്ടാകുന്നതെന്നും ജനറൽ സ്റ്റാഫ് വ്യക്തമാക്കി.സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ നൽകിയ സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം എന്നും അധികൃതർ അഭ്യർത്ഥിച്ചു.


