കുവൈറ്റ് സിറ്റി: മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും കുവൈറ്റിലെ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ സഹകരണ സംഘങ്ങളിലും ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളും അത്യാവശ്യ സാധനങ്ങളും ലഭ്യമാണെന്ന് മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും ശേഖരം നിരീക്ഷിക്കാൻ മന്ത്രാലയത്തിന് കീഴിൽ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് തന്ത്രപ്രധാനമായ ഭക്ഷ്യശേഖരം കൃത്യമായി വിലയിരുത്തുന്നുണ്ട്. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സേവനം ലഭ്യമാക്കാൻ എല്ലാ സഹകരണ സംഘങ്ങളും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് യൂണിയൻ ഓഫ് കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റീസ് അറിയിച്ചു. വിപണിയിലെ തിരക്ക് നിയന്ത്രിക്കാനും സാധനങ്ങളുടെ സുഗമമായ വിതരണം ഉറപ്പാക്കാനും സിസിടിവി ക്യാമറകൾ വഴി കൺട്രോൾ റൂമിൽ നിന്ന് നേരിട്ട് നിരീക്ഷണം നടത്തുന്നുണ്ട്. സാധനങ്ങൾ പൂഴ്ത്തിവെക്കാനോ അമിതമായി വാങ്ങി ശേഖരിക്കാനോ ശ്രമിക്കരുത് എന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിലെ സാഹചര്യത്തിൽ അടുത്ത ആറുമാസത്തേക്കുള്ള അത്യാവശ്യ സാധനങ്ങൾ സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
ഭക്ഷ്യശേഖരം സുരക്ഷിതം; പരിഭ്രാന്തി വേണ്ടെന്ന് കുവൈറ്റ് മന്ത്രാലയം
COMMUNITY
INTERNATIONAL


