കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിലൂടെ തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വ്യക്തികളെ അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ മുഖ്യപ്രതിക്ക് 11 വർഷം കഠിനതടവ് വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. തടവിനു പുറമെ 5,000 കുവൈത്ത് ദിനാർ പിഴയായും കോടതി ചുമത്തിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട രണ്ടാം പ്രതിക്ക് ഒരു വർഷം കഠിനതടവും 2,000 ദിനാർ പിഴയുമാണ് ശിക്ഷ.പണത്തിന് വേണ്ടി 16-ഓളം വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് പ്രമുഖ വ്യക്തികളെ അപമാനിക്കുകയും രാജ്യത്ത് അശാന്തി പടർത്തുന്ന രീതിയിലുള്ള വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ഒരു ഷോപ്പിംഗ് മാളിൽ വെച്ച് അതീവ രഹസ്യമായാണ് സുരക്ഷാ ഉദ്യോഗസ്ഥർ മുഖ്യപ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രതിയുടെ പക്കൽ നിന്ന് വ്യാജ അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ചിരുന്ന നിരവധി മൊബൈൽ ഫോണുകളും മറ്റ് രേഖകളും കണ്ടെടുത്തു. രാജ്യത്തിന് പുറത്തുള്ള ചില വിദേശികളുമായി ചേർന്ന് ഇയാൾ ഗൂഢാലോചന നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുവൈത്തിലെ നിലവിലെ യുദ്ധസാഹചര്യങ്ങൾക്കിടയിൽ വ്യാജ വാർത്തകൾ പടച്ചുവിടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന സർക്കാരിന്റെ കർശനമായ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ വിധി വരുന്നത്. സൈബർ ഇടങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടു.


