കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ സമാധാനവും ഉറപ്പാക്കാൻ കുവൈത്ത് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിന്റെ ഓപ്പറേഷൻസ് റൂം സജീവമായി രംഗത്ത്. ഇറാന്റെ ആദ്യ ആക്രമണം കുവൈത്ത് മണ്ണിലുണ്ടായ നിമിഷം മുതൽ വിവിധ സർക്കാർ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ട് അതിവേഗ പ്രതികരണ സംവിധാനമാണ് ഇവിടെ പ്രവർത്തിക്കുന്നത്. സൈനിക-സിവിൽ വിഭാഗങ്ങളിലെ പ്രതിനിധികൾ 24 മണിക്കൂറും ഇവിടെ കർമ്മനിരതരാണ്. രാജ്യത്തെ പ്രധാന റോഡുകളും തന്ത്രപ്രധാനമായ സ്ഥലങ്ങളും തത്സമയം നിരീക്ഷിക്കുന്നതിനായി അത്യാധുനിക ഡിസ്പ്ലേ സ്ക്രീനുകൾ ഓപ്പറേഷൻസ് റൂമിൽ സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി മൂന്ന് തരത്തിലുള്ള സൈറണുകളാണ് ഉപയോഗിക്കുന്നത്:ഫ്ലാഷിംഗ് ടോൺ (Flashing Tone): ആസന്നമായ അപകടത്തെ സൂചിപ്പിക്കുന്നു.
വേവി ടോൺ (Wavy Tone): നിലവിലുള്ള യഥാർത്ഥ അപകടത്തെ സൂചിപ്പിക്കുന്നു. തുടർച്ചയായ ടോൺ (Continuous Tone): അപകടസാഹചര്യം ഒഴിഞ്ഞുവെന്ന് വ്യക്തമാക്കുന്നു.പൊതുജനങ്ങളിൽ നിന്നുള്ള അന്വേഷണങ്ങൾക്കും റിപ്പോർട്ടുകൾക്കും ഉടനടി മറുപടി നൽകുന്നതിലൂടെ പൗരന്മാർക്കും പ്രവാസികൾക്കുമിടയിൽ സുരക്ഷിതത്വബോധം വളർത്താൻ സിവിൽ ഡിഫൻസിന് സാധിക്കുന്നുണ്ട്. ഏത് വെല്ലുവിളിയെയും നേരിടാൻ രാജ്യം സുസജ്ജമാണെന്നതിന്റെ തെളിവാണ് ഈ ഏകീകൃത കമാൻഡ് സെന്റർ. സമാധാനപരമായി തുടരാനും അധികൃതർ നൽകുന്ന സൈറൺ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.


