കുവൈത്ത്സിറ്റി: മേഖലയിലെ നിലവിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ പ്രധാന ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് ഫയർ ഫോഴ്സ് പരിശോധനകൾ ഊർജിതമാക്കി. സിവിൽ ഡിഫൻസ് ഫയർ ഫോഴ്സ് ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയർ ജനറൽ ഒമർ ഹമദ് ചൊവ്വാഴ്ച വൈകുന്നേരം വിവിധ ഫയർ സ്റ്റേഷനുകളിൽ നേരിട്ടെത്തി സജ്ജീകരണങ്ങൾ വിലയിരുത്തി. ആശുപത്രികളുടെ സുരക്ഷാ ചുമതലയുള്ള സ്റ്റേഷനുകളിലാണ് അദ്ദേഹം പ്രധാനമായും സന്ദർശനം നടത്തിയത്.ആശുപത്രികളിലെ അഗ്നിശമന സംവിധാനങ്ങൾ, പ്രതിരോധ ഉപകരണങ്ങൾ, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സേനയുടെ വേഗത എന്നിവ അദ്ദേഹം പരിശോധിച്ചു.
ഏത് അടിയന്തര സാഹചര്യത്തിലും രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സേനാംഗങ്ങൾ സജ്ജമായിരിക്കണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി. കുവൈത്ത് ഫയർ ഫോഴ്സിന്റെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെയും പൊതുസൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നിലവിലെ സാഹചര്യത്തിൽ എല്ലാ സുരക്ഷാ സംവിധാനങ്ങളും 24 മണിക്കൂറും അതീവ ജാഗ്രതയിലാണെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവർത്തിച്ചു.


