കുവൈത്ത് സിറ്റി: ലഹരിമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ മന്ത്രാലയത്തിലെ ഒരു ഓഫീസറെയും അദ്ദേഹത്തിന്റെ സഹോദരന്മാരെയും അറസ്റ്റ് ചെയ്തു. അൽ-ഉയൂൺ പ്രദേശത്താണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ നടത്തിയ നടപടിയിൽ ഇവരെ പിടികൂടിയത്.
പരിശോധനയിൽ സൈക്കോട്രോപിക് ലഹരിമരുന്നുകൾ, പണം, കൂടാതെ വിൽപ്പനയ്ക്കും വ്യക്തിഗത ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന മറ്റ് വസ്തുക്കളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയ്ക്കിടെ ഒരു മുറിയിൽ നിന്ന് സഹായത്തിനായി നിലവിളി കേട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
പ്രതിയും സഹോദരന്മാരും ചേർന്ന് അവരുടെ സഹോദരിയെ ഏകദേശം 10 മാസത്തോളം മുറിയിൽ പൂട്ടി വച്ചിരുന്നതായി കണ്ടെത്തി. രക്ഷപ്പെടാതിരിക്കാനായി മുറി പുറമെനിന്ന് പൂട്ടി സീൽ ചെയ്തിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സഹോദരന്മാരെല്ലാം കസ്റ്റഡിയിലെടുത്ത് നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമവും സുരക്ഷയും നടപ്പിലാക്കേണ്ടത് രാജ്യത്തിൻറെ ഉത്തരവാദിത്തമാണെന്നും, ആരും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനം ചെയ്യുന്നവർക്ക് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.


