കുവൈറ്റ് സിറ്റി: രാജ്യത്തെ ചില ഡിജിറ്റൽ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഒന്നിലധികം സൈബർ ഭീഷണികളും പ്രവർത്തനങ്ങളും നടന്നതായി കുവൈറ്റ് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ സ്ഥിരീകരിച്ചു.
എന്നാൽ, ഈ ഭീഷണികളെ കൃത്യസമയത്ത് തിരിച്ചറിയുകയും നിലവിലുള്ള സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ച് പ്രതിരോധിക്കുകയും ചെയ്തതായി സെന്റർ അറിയിച്ചു. സൈബർ ആക്രമണ ശ്രമങ്ങൾ ഉണ്ടായെങ്കിലും രാജ്യത്തെ സുപ്രധാന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെയോ സേവനങ്ങളെയോ ഇത് ബാധിച്ചിട്ടില്ല. എല്ലാ ഓൺലൈൻ സേവനങ്ങളും തടസ്സമില്ലാതെ തുടരുന്നു.സൈബർ ഇടം 24 മണിക്കൂറും നിരീക്ഷണത്തിലാണ്. ദേശീയ അതോറിറ്റികളുമായി ചേർന്ന് ഏത് ഭീഷണിയെയും നേരിടാൻ സജ്ജമായ ഉയർന്ന സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സൈബർ സുരക്ഷയുടെ കാര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകളിലോ അഭ്യൂഹങ്ങളിലോ വിശ്വസിക്കരുത്. വിവരങ്ങൾക്കായി ഔദ്യോഗികവും സ്ഥിരീകരിച്ചതുമായ സ്രോതസ്സുകളെ മാത്രം ആശ്രയിക്കാൻ സൈബർ സെക്യൂരിറ്റി സെന്റർ നിർദ്ദേശിച്ചു. രാജ്യത്തിന്റെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനായി അതീവ ജാഗ്രത തുടരുമെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നും സെന്റർ കൂട്ടിച്ചേർത്തു.


