കുവൈറ്റ് സിറ്റി: രാജ്യത്തെ സുരക്ഷാ സജ്ജീകരണങ്ങളും പ്രവർത്തന സന്നദ്ധതയും വിലയിരുത്തുന്നതിനായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വിവിധ ഫീൽഡ് വകുപ്പുകളിൽ സന്ദർശനം നടത്തി. മാർച്ച് 5 വ്യാഴാഴ്ച നടന്ന പരിശോധനയിൽ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി അബ്ദുൾ വഹാബ് അഹമ്മദ് അൽ വുഹൈബ് നേതൃത്വം നൽകി.
സുരക്ഷാ ഡയറക്ടറേറ്റ് അഫയേഴ്സ് സെക്ടർ മേധാവി മേജർ ജനറൽ ഹമദ് അഹമ്മദ് അൽ മുനീഫി, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുള്ള അഹമ്മദ് അൽ അതീഖി എന്നിവർ ചേർന്ന് അണ്ടർസെക്രട്ടറിയെ സ്വീകരിച്ചു. വിവിധ യൂണിറ്റുകളിൽ സന്ദർശനം നടത്തിയ അദ്ദേഹം നിലവിലെ തൊഴിൽ നടപടിക്രമങ്ങൾ വിലയിരുത്തുകയും അംഗീകരിച്ച പ്രവർത്തന പദ്ധതികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തു.
ഏതൊരു അടിയന്തര സാഹചര്യത്തിലും ഉടനടി പ്രതികരിക്കാനും സുരക്ഷാ സന്നദ്ധത ഉയർന്ന നിലയിൽ നിലനിർത്താനും വിവിധ ഫീൽഡ് സെക്ടറുകൾ തമ്മിലുള്ള ഫലപ്രദമായ ഏകോപനം അനിവാര്യമാണെന്ന് അൽ വുഹൈബ് വ്യക്തമാക്കി. മന്ത്രാലയത്തിന് കീഴിലെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചു.
കുവൈറ്റിന്റെ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിൽ ഉദ്യോഗസ്ഥർ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെയും രാജ്യത്തെ വിഭവങ്ങളുടെയും സംരക്ഷണത്തിനായി ഉദ്യോഗസ്ഥർ ഒത്തൊരുമയോടെയും പ്രതിബദ്ധതയോടെയും പ്രവർത്തനം തുടരണമെന്ന് സന്ദർശനത്തിനൊടുവിൽ അദ്ദേഹം നിർദ്ദേശിച്ചു.


