കുവൈറ്റ് സിറ്റി: അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും തടവുകാരനെ രക്ഷപ്പെടാൻ സഹായിക്കുകയും വാർത്താവിനിമയ ഉപാധികൾ ദുരുപയോഗം ചെയ്യുകയും ചെയ്ത കേസിൽ രണ്ട് പ്രതികൾക്ക് കുവൈറ്റ് മിസ്ഡെമീനർ കോടതി ശിക്ഷ വിധിച്ചു. ഇരകൾക്കും സിവിൽ വാദിക്കുമുവേണ്ടി അഭിഭാഷകനായ അലി ഹസൻ അൽ ഹുസൈനൻ ഉന്നയിച്ച വാദ മുഖങ്ങൾ കണക്കിലെടുത്താണ് കോടതി വിധി പ്രസ്താവിച്ചത്.
കേസ് ഫയലിൽ സമർപ്പിച്ച ശക്തമായ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികളുടെ കുറ്റകൃത്യം കോടതി പൂർണ്ണമായും ശരിവെക്കുകയായിരുന്നു. തുടർന്നാണ് നിയമപ്രകാരമുള്ള ശിക്ഷ പ്രതികൾക്ക് ചുമത്തിയത്.
നിയമവാഴ്ച ഉറപ്പാക്കുന്നതിനും പൊതു ക്രമസമാധാനം ലംഘിക്കുന്ന നടപടികൾക്കെതിരെ ശക്തമായി നിലകൊള്ളുന്നതിനും കുവൈറ്റ് നീതിപീഠം കാണിക്കുന്ന പ്രതിബദ്ധതയുടെ തെളിവാണ് ഈ വിധിയെന്ന് അഡ്വ. അലി ഹസൻ അൽ ഹുസൈനൻ പ്രതികരിച്ചു. നിയമത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതും നീതിനിർവ്വഹണം തടസ്സപ്പെടുത്തുന്നതുമായ കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



