കുവൈത്ത് സിറ്റി: ജലീബ് അൽ-ഷുയൂഖ് പ്രദേശത്ത് പഴയ വാഹന ടയറുകൾ വൃത്തിയാക്കി, പോളിഷ് ചെയ്ത് പുതിയത് പോലെ മാറ്റി വീണ്ടും വിൽപ്പനയ്ക്ക് തയ്യാറാക്കിയിരുന്ന ഗോഡൗൺ അധികൃതർ പിടികൂടി. 390 ഉപയോഗിച്ച ടയറുകൾ ഇവിടെ നിന്ന് പിടിച്ചെടുത്തു.വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ക്യാപിറ്റൽ ഇൻസ്പെക്ഷൻ വിഭാഗവും ഫർവാനിയ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ നിരീക്ഷണത്തിനും അന്വേഷണത്തിനും പിന്നാലെയാണ് ഗോഡൗണിൽ റെയ്ഡ് നടത്തിയത്.
ഗോഡൗണിൽ പഴയ ടയറുകൾ ശേഖരിച്ച് വൃത്തിയാക്കുകയും പോളിഷ് ചെയ്യുകയും പുതുക്കിപ്പണിയുകയും ചെയ്ത ശേഷം ഉപഭോക്താക്കൾക്ക് വീണ്ടും വിൽക്കാൻ തയ്യാറാക്കുകയായിരുന്നുവെന്ന് വാണിജ്യ മന്ത്രാലയത്തിലെ കൊമേഴ്‌സ്യൽ കൺട്രോൾ വിഭാഗം ഡയറക്ടർ ഫൈസൽ അൽ-അൻസാരി അറിയിച്ചു. ടയറുകൾ പുതുക്കാൻ ഉപയോഗിച്ചിരുന്ന പോളിഷിംഗ് ഉപകരണങ്ങളും മറ്റ് സാമഗ്രികളും പരിശോധനയിൽ കണ്ടെത്തി.തുടർന്ന് ജനറൽ ഫയർ ഫോഴ്‌സ് ഗോഡൗൺ അടച്ചുപൂട്ടി. പിടിച്ചെടുത്ത പഴയ ടയറുകൾ അംഗീകൃത നടപടിക്രമങ്ങൾ പാലിച്ച് നശിപ്പിക്കുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റിയുമായും എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയുമായും ഏകോപനം നടത്തിയിട്ടുണ്ട്.
സംഭവത്തിൽ റിപ്പോർട്ട് രജിസ്റ്റർ ചെയ്തതായും ഗോഡൗണിനും നടത്തിപ്പുകാർക്കുമെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.ഉപഭോക്താക്കളുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിനായി വിപണികളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.



