കുവൈറ്റ് സിറ്റി: മാനസികാരോഗ്യ ആശുപത്രിയിൽ നിന്ന് ചാടിപ്പോയ കുവൈറ്റ് സ്വദേശിയായ യുവാവിനായി പോലീസിന്റെ വ്യാപക തിരച്ചിൽ. ദസ്മയിലുള്ള സ്വന്തം വീട്ടിൽ അപ്രതീക്ഷിതമായി എത്തിയ ഇയാൾ അമ്മയുടെ മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയം യുവാവിന്റെ വിവരങ്ങൾ കുവൈറ്റിലുടനീളമുള്ള പട്രോളിംഗ് യൂണിറ്റുകൾക്ക് കൈമാറുകയും ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.
മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഇയാൾ അവിടെനിന്ന് തടവ് ചാടിയാണ് സ്വന്തം വീട്ടിലെത്തിയത്. അപ്രതീക്ഷിതമായി വീട്ടിലെത്തിയ മകൻ തന്റെ സ്മാർട്ട്‌ഫോൺ തട്ടിയെടുത്ത് അപ്രത്യക്ഷനാകുകയായിരുന്നുവെന്ന് അമ്മ ദസ്മ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മുമ്പ് ഇയാളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് കുടുംബം ആന്റി നർക്കോട്ടിക്സ് ഡിപ്പാർട്ട്മെന്റിൽ വിവരമറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചികിത്സയ്ക്കായി മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. എന്നാൽ ആശുപത്രിയിൽ നിന്ന് ഇയാൾ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.



