പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധികൾക്കിടയിൽ ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതി മേഖലയിൽ നിർണ്ണായക അട്ടിമറികള്‍. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം മൂന്ന് മാസമായി തടസ്സപ്പെട്ടതിനെ തുടർന്ന് എണ്ണ വിതരണത്തിനായി ബദൽ മാർഗ്ഗങ്ങൾ സ്വീകരിച്ചതോടെ, സൗദി അറേബ്യയെ മറികടന്ന് യുഎഇ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ അസംസ്‌കൃത എണ്ണ കയറ്റി അയക്കുന്ന രണ്ടാമത്തെ വലിയ രാജ്യമായി മാറി.
റഷ്യയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഫെബ്രുവരി 28-ന് ഇറാനിൽ യു.എസ്-ഇസ്രായേൽ ആക്രമണമുണ്ടായതിനെ തുടർന്നാണ് പശ്ചിമേഷ്യൻ മേഖലയിലെ പ്രധാന എണ്ണക്കടത്തു പാതയായ ഹൊർമൂസ് കടലിടുക്കിൽ പ്രതിസന്ധി ആരംഭിച്ചത്. ഇതിനു മുൻപ് ഇന്ത്യയുടെ ആകെ ഊർജ്ജ ഇറക്കുമതിയുടെ 50 ശതമാനവും, അതായത് പ്രതിദിനം 2.5 മുതൽ 2.7 ദശലക്ഷം ബാരൽ വരെ എണ്ണ, ഈ ഇടുങ്ങിയ പാതയിലൂടെയായിരുന്നു കടന്നുപോയിരുന്നത്.
കൊമോഡിറ്റി അനലിറ്റിക്സ് സ്ഥാപനമായ ‘കെപ്ലർ’ പുറത്തുവിട്ട മെയ് മാസത്തിലെ കണക്കുകൾ പ്രകാരം പ്രതിദിനം 1.9 ദശലക്ഷം ബാരൽ എണ്ണ ഇറക്കുമതിയുമായാണ് റഷ്യ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇത് ഏപ്രിൽ മാസത്തെ അപേക്ഷിച്ച് 23 ശതമാനം കൂടുതലാണ്; മാത്രമല്ല യു.എസ് ഉപരോധത്തിൽ ഇളവ് ലഭിച്ചതോടെ ജനുവരിയിലെ ഇറക്കുമതിയെ അപേക്ഷിച്ച് 73 ശതമാനത്തിന്റെ വൻ വർദ്ധനവാണ് റഷ്യൻ ഇറക്കുമതിയിലുണ്ടായത്.
രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന യു.എ.ഇയിൽ നിന്ന് പ്രതിദിനം 5,40,000 ബാരൽ എണ്ണയാണ് ഇന്ത്യ വാങ്ങിയത്. ഇത് ഏപ്രിൽ മാസത്തെ അപേക്ഷിച്ച് 5 ശതമാനം കുറവാണെങ്കിലും, മാർച്ച് മാസത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 166 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഹൊർമൂസ് പാതയിലെ തടസ്സങ്ങൾ കാരണം ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ഇറക്കുമതിയിൽ 41 ശതമാനത്തിന്റെ ഇടിവ് നേരിട്ട സൗദി അറേബ്യ പ്രതിദിനം 3,98,000 ബാരലുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

