ഇന്ത്യയ്ക്ക് ചരിത്ര സ്വർണം: ജാവലിൻ ത്രോയിൽ നീരജ് ചോപ്ര പൊന്നണിഞ്ഞു

  • 07/08/2021


ടോക്യോ: 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് വിരാമമിട്ടുകൊണ്ട് ഇന്ത്യയുടെ നീരജ് ചോർപ്രയ്ക്ക്‌ സ്വർണം. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ സ്വർണമണിഞ്ഞത്. 

ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം ഹരിയാണക്കാരനായ സുബേദാർ നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്സിൽ സ്വർണം നേടുന്നത്.

ഫൈനലിൽ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് സ്വർണദൂരം കണ്ടെത്തി. ആദ്യ ശ്രമത്തിൽ 87.03 മീറ്ററും മൂന്നാം ശ്രമത്തിൽ 76.79 മീറ്ററുമാണ് എറിഞ്ഞത്. നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങൾ ഫൗളായി. 

ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കുബ് വാദ്ലെക്ക് 86.67 മീറ്റർ എറിഞ്ഞ് വെള്ളിയും വിറ്റെസ്ലാവ് വെസ്ലി വെങ്കലവും നേടി (85.44 മീറ്റർ).
എന്നാൽ, നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരം ദേശീയ റെക്കോഡായ 88.07 മീറ്ററാണ്. 

ഇക്കഴിഞ്ഞ മാർച്ചിൽ പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീയിലാണ് നീരജ് ഈ ദൂരം താണ്ടിയത്. ഇതിന് മുൻപ്ജക്കാർത്ത ഏഷ്യൻ ഗെയിംസിലും 88 മീറ്റർ പിന്നിട്ടിരുന്നു. 88.06 മീറ്റർ എറിഞ്ഞാണ് അന്ന് സ്വർണമണിഞ്ഞത്.
ഇന്ത്യയ്ക്കുവേണ്ടി മത്സരിച്ച ഇംഗ്ലീഷുകാരൻ നോർമൻ പ്രിച്ചാർഡ് മാത്രമാണ് ഇതിന് മുൻപ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയത്. 1900 പാരിസ് ഗെയിംസിൽ. 

അതിനുശേഷം മിൽഖാസിങ്ങിനും പി.ടി.ഉഷയ്ക്കും നാലാം സ്ഥാനം കൊണ്ടും അഞ്ജു ബോബി ജോർജ് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.
ഒളിമ്പിക്സിന്റെ സുദീർഘമായ ചരിത്രത്തിൽ ഇന്ത്യ സ്വന്തമാക്കുന്ന പതിനൊന്നാമത്തെ സ്വർണമാണിത്.

Related Articles