കൊവിഡ് പിടിപ്പെട്ട് രണ്ട് വർഷത്തിന് ശേഷം ഈ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം

  • 18/08/2022




മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളെ അപേക്ഷിച്ച് കൊവിഡ് 19 പിടിപ്പെട്ട് രണ്ട് വർഷത്തിന് ശേഷം ഡിമെൻഷ്യ, സൈക്യാട്രിക് അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ദ് ലാൻസെറ്റ് സൈക്യാട്രി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. 1.25 ദശലക്ഷത്തിലധികം രോഗികളുടെ ആരോഗ്യ രേഖകളുടെ പരിശോധിച്ചു.

കൊവി‍ഡ് മഹാമാരിയിൽ നിന്ന് അതിജീവിക്കുന്നവർക്ക് ന്യൂറോളജിക്കൽ, സൈക്യാട്രിക് അവസ്ഥകളുടെ അപകടസാധ്യത വർദ്ധിപ്പിക്കുമെന്നതിന്റെ തെളിവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് 19 അതിജീവിച്ചവരിൽ അണുബാധയ്ക്ക് ശേഷമുള്ള ആദ്യ ആറ് മാസങ്ങളിൽ നിരവധി ന്യൂറോളജിക്കൽ, മാനസികാരോഗ്യ അവസ്ഥകളുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

'കൊവിഡ് അണുബാധയ്ക്ക് ശേഷമുള്ള ആദ്യ ആറ് മാസങ്ങളിൽ ചില ന്യൂറോളജിക്കൽ, സൈക്യാട്രിക് അവസ്ഥകൾക്കുള്ള അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് മുൻ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതിന് പുറമേ, ഈ വർദ്ധിച്ച അപകടസാധ്യതകളിൽ ചിലത് കുറഞ്ഞത് രണ്ട് വർഷമെങ്കിലും നീണ്ടുനിൽക്കുമെന്ന് ഈ പഠനം സൂചിപ്പിക്കുന്നു...' - യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫ. പോൾ ഹാരിസൺ പറഞ്ഞു.

കൊവിഡ് കേസുകൾ കുറഞ്ഞതിന് ശേഷവും ഗണ്യമായ സമയത്തേക്ക് കൊവിഡ് 19 അണുബാധയുമായി ബന്ധപ്പെട്ട ന്യൂറോളജിക്കൽ അവസ്ഥകളുടെ പുതിയ കേസുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നതിനാൽ ഫലങ്ങൾ രോഗികൾക്കും ആരോഗ്യ സേവനങ്ങൾക്കും സുപ്രധാനമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്ന് ​ഗവേഷകൻ പറഞ്ഞു.

കൊവി‍ഡ് 19ന് ശേഷം ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നും ഈ അവസ്ഥകളെ തടയുന്നതിനോ ചികിത്സിക്കുന്നതിനോ എന്തുചെയ്യാനാകുമെന്ന് മനസിലാക്കാൻ കൂടുതൽ ഗവേഷണത്തിന്റെ ആവശ്യകതയും പഠനം ഉയർത്തിക്കാട്ടുന്നു. രണ്ട് വർഷത്തെ കാലയളവിൽ യുഎസിൽ നിന്നുള്ള ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡുകളിൽ നിന്ന് ശേഖരിച്ച 14 ന്യൂറോളജിക്കൽ, സൈക്യാട്രിക് രോഗനിർണ്ണയങ്ങളുടെ ഡാറ്റ പഠനം വിശകലനം ചെയ്തു.

ന്യൂറോളജിക്കൽ, സൈക്യാട്രിക് രോഗനിർണ്ണയങ്ങളുടെ അപകടസാധ്യതയിൽ ആൽഫ, ഡെൽറ്റ, ഒമിക്രോൺ വേരിയന്റുകളുടെ ആഘാതത്തിലെ വ്യത്യാസങ്ങൾ അന്വേഷിക്കുന്നതിന് വ്യത്യസ്ത വകഭേദങ്ങൾ ബാധിച്ച രോഗികളിൽ നിന്നുള്ള റെക്കോർഡുകളും താരതമ്യം ചെയ്തു.

മുതിർന്നവരിൽ SARS-CoV-2 അണുബാധയ്ക്ക് ശേഷം വിഷാദരോഗം അല്ലെങ്കിൽ ഉത്കണ്ഠ രോഗനിർണയം ഉണ്ടാകാനുള്ള സാധ്യത തുടക്കത്തിൽ വർദ്ധിച്ചു. എന്നാൽ താരതമ്യേന കുറഞ്ഞ സമയത്തിന് ശേഷം മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകൾ പോലെ തന്നെ തിരിച്ചെത്തിയതായി പഠനം കണ്ടെത്തി.

Related Articles