ഇന്ത്യയിൽ നിന്നുള്ള ഈ ഐഡ്രോപ്പ് കണ്ണിലൊഴിച്ചാൽ കാഴ്‌ച പോകും: ഖത്തറിൽ ഇറക്കുമതി ചെയ്തിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

  • 07/02/2023




ദോഹ: ഇന്ത്യയിലെ ഗ്ലോബൽ ഫാർമ ഹെൽത്ത്‌കെയർ നിർമ്മിക്കുന്ന എസ്റി കെയർ (EzriCare Artificial Tears) ലൂബ്രിക്കേറ്റിംഗ് ഐഡ്രോപ്പ് ഖത്തറിൽ രജിസ്റ്റർ ചെയ്യുകയോ ലൈസൻസ് നൽകുകയോ ചെയ്തിട്ടില്ലെന്നും രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിട്ടില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം (MoPH) വ്യക്തമാക്കി.

ഐഡ്രോപ്പ് ബ്രാൻഡ് ചില സ്ഥലങ്ങളിൽ അന്ധതയ്ക്കും മരണത്തിനും കാരണമായതായി റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്.

കമ്പനി നിർമ്മിക്കുന്ന കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നിന്റെ  ഇറക്കുമതി നേരത്ത യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FDA) വിലക്കിയിരുന്നു. ഇതേതുടർന്ന് ഇന്ത്യയിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO), ചെന്നൈ ആസ്ഥാനമായുള്ള നിർമ്മാതാക്കളായ ഗ്ലോബൽ ഫാർമ ഹെൽത്ത്‌കെയർ സെന്റർ പരിശോധിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

നേത്ര അണുബാധകൾ, സ്ഥിരമായ കാഴ്ച നഷ്ടപ്പെടൽ, രക്തപ്രവാഹത്തിൽ അണുബാധയോട് കൂടിയ മരണം എന്നിവ ഉൾപ്പെടെ 55 പ്രതികൂല സംഭവങ്ങളാണ് ഇതുവരെ  റിപ്പോർട്ട് ചെയ്തത്. അപകട സാധ്യത മുൻനിർത്തി ഐഡ്രോപ്പിന്റെ എല്ലാ തരം ഉൽപന്നങ്ങളും  കമ്പനി വിപണിയിൽ നിന്ന് സ്വമേധയാ പിൻവലിച്ചിട്ടുണ്ട്. അതേസമയം,ഖത്തറിൽ ഈ ഉൽപന്നം രജിസ്റ്റർ ചെയ്യുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

Related Articles