കുവൈത്ത് സിറ്റി, ജൂലൈ 7: രാജ്യത്തെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ നിയമം പുറത്തിറക്കി.
ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെന്റുകൾ, ഷോപ്പിംഗ് മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ, സഹകരണ സംഘങ്ങൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ, ബാങ്കുകൾ, യുവജന കേന്ദ്രങ്ങൾ, സ്പോർട്സ്-സാംസ്കാരിക ക്ലബ്ബുകൾ, പെട്രോൾ പമ്പുകൾ, പള്ളികളും ആരാധനാലയങ്ങളും, വ്യാവസായിക മേഖലകൾ, ഡോക്കിംഗ് ഏരിയകൾ, ഷൂട്ടിംഗ് റേഞ്ചുകൾ, ഗോഡൗണുകൾ, വിലപിടിപ്പുള്ളതും അപകടസാധ്യതയുള്ളതുമായ വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെ ഉടമകൾ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം.
ക്യാമറകളുടെ റെക്കോർഡിംഗുകൾ എഡിറ്റ് ചെയ്യാതെയും കുറഞ്ഞത് 120 ദിവസത്തേക്ക് സുരക്ഷിതമായി സൂക്ഷിക്കണമെന്നും, ക്യാമറകൾക്ക് കൃത്യമായ അറ്റകുറ്റപ്പണികളും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും നടത്തണമെന്നും മന്ത്രാലയം നിർദേശിച്ചു.
പുതിയ നിയമവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 25580888 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.



