കുവൈറ്റ് സിറ്റി: ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് സെക്ടർ നടപ്പിലാക്കിയ വ്യാപക പരിശോധനയിൽ ഒറ്റദിവസം കൊണ്ട് 3,141 നേരിട്ടുള്ള ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. അമിതവേഗത, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ, അനുമതിയില്ലാത്ത ടോവിംഗ്, വിൻഡോ ടിന്റിംഗ് തുടങ്ങിയ ലംഘനങ്ങൾക്കാണ് പിഴ ചുമത്തിയത്.പരിശോധനയ്ക്കിടെ, അറസ്റ്റ് വാറന്റുള്ളവരും ഇഖാമ (താമസരേഖ) കാലാവധി കഴിഞ്ഞവരുമായ 10 വിദേശികളെ പിടികൂടി ബന്ധപ്പെട്ട സുരക്ഷാ അധികാരികൾക്ക് കൈമാറി. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് മൂന്ന് പേരെ 48 മണിക്കൂർ നേരത്തേക്ക് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും 26 വാഹനങ്ങൾ 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്തു.
രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്കുകൾ താഴെ പറയുന്നതാണ്:
ട്രക്ക് സംബന്ധമായ നിയമലംഘനങ്ങൾ: 286
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം: 125
അനുവദനീയമല്ലാത്ത ഗ്ലാസ് ടിന്റിംഗ്: 60റഡാർ ലംഘനങ്ങൾ: 59
അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും: 15
അമിത ശബ്ദം പുറപ്പെടുവിക്കൽ: 12
മറ്റ് പൊതു നിയമലംഘനങ്ങൾ: 2,340
പൊതുനിരത്തുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുമായി പരിശോധനകൾ വരും ദിവസങ്ങളിലും ഊർജ്ജിതമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.



