കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ റിയാദ്, മദീന മേഖലകളിലുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനിന് നേരെ ഇറാഖിന്റെ ഭാഗത്തുനിന്നെത്തിയ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ആക്രമണത്തിൽ ആളപായവും നാശനഷ്ടങ്ങളും ഉണ്ടായതായി മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയുടെ പരമാധികാരത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ഈ ആക്രമണമെന്ന് കുവൈത്ത് ചൂണ്ടിക്കാണിച്ചു.
ആഗോള ഊർജ്ജ വിതരണ സുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളിയാണിതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.ഈ ആക്രമണങ്ങൾ മേഖലയുടെ സമാധാനവും സുസ്ഥിരതയും തകർക്കുന്ന അപകടകരമായ വർദ്ധനവാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം ആക്രമണങ്ങൾക്കായി ഇറാഖി ഭൂപ്രദേശം ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും, ഭീകരവാദ പ്രവർത്തനങ്ങൾ തടയാനും ആവശ്യമായ കർശന നടപടികൾ ഇറാഖ് സർക്കാർ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.



