കുവൈത്ത്സിറ്റി: ശൈത്യകാല കുടിയേറ്റത്തിന്റെ ഭാഗമായി ഫ്ലമിംഗോ പക്ഷികളുടെ വലിയ കൂട്ടങ്ങൾ കുവൈത്തിന്റെ തീരപ്രദേശങ്ങളിലേക്ക് എത്തിത്തുടങ്ങി. കുവൈത്ത് ബേയിലെ ആഴം കുറഞ്ഞ ജലാശയങ്ങളിൽ കൂട്ടമായി എത്തുന്ന പിങ്ക് നിറത്തിലുള്ള ഫ്ലമിംഗോകൾ തീരങ്ങൾക്ക് മനോഹരമായ കാഴ്ചയൊരുക്കുകയാണ്.ഓഗസ്റ്റ് അവസാനത്തോടെയാണ് ഫ്ലമിംഗോകളുടെ വരവ് ആരംഭിച്ചത്. കുവൈത്ത് ബേ, ജഹ്റ റിസർവ്, സുലൈബിഖാത്ത് ബീച്ച് എന്നിവിടങ്ങളിലാണ് ഇവയെ കൂടുതലായി കാണുന്നത്. ശരത്കാലത്തും ശൈത്യകാലത്തും ഇവയുടെ എണ്ണം ക്രമേണ വർധിക്കും. ചില സീസണുകളിൽ ഏകദേശം 4,000 ഫ്ലമിംഗോകൾ വരെ കുവൈത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വടക്കൻ, പടിഞ്ഞാറൻ ഏഷ്യയിലെ പ്രജനന കേന്ദ്രങ്ങളിൽ നിന്നാണ് ഇവ കുവൈത്തിലേക്ക് കുടിയേറുന്നത്. ആഴം കുറഞ്ഞ വെള്ളത്തിലെ ആൽഗകൾ, സൂക്ഷ്മജീവികൾ, ചെറു ക്രസ്റ്റേഷ്യനുകൾ എന്നിവയാണ് പ്രധാന ഭക്ഷണം. മാർച്ച് അവസാനത്തോടെയും ഏപ്രിലിലുമായി ഇവ വീണ്ടും വടക്കൻ പ്രജനന കേന്ദ്രങ്ങളിലേക്ക് മടങ്ങിത്തുടങ്ങും.
ഫ്ലമിംഗോകളുടെ സാന്നിധ്യം കുവൈത്തിന്റെ തീരദേശ ജൈവവൈവിധ്യത്തിന്റെ പ്രധാന അടയാളമാണെന്നും, ഇവയുടെ ആവാസകേന്ദ്രങ്ങൾ സംരക്ഷിക്കുകയും സമുദ്ര മലിനീകരണം കുറയ്ക്കുകയും പക്ഷികളെ ശല്യപ്പെടുത്താതിരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പരിസ്ഥിതി വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.



