കുവൈത്ത് സിറ്റി: വിവാഹമോചനവുമായി (ത്വലാഖ്) ബന്ധപ്പെട്ട വിഷയങ്ങളിൽ ഫത്‌വകൾ പുറപ്പെടുവിക്കുന്നതിന് പുതിയ നിയന്ത്രണങ്ങളും ചട്ടങ്ങളും ഏർപ്പെടുത്തി ഇസ്‌ലാമിക കാര്യ മന്ത്രാലയം ഭരണപരമായ സർക്കുലർ പുറത്തിറക്കി. ശരീഅത്ത് നിയമങ്ങളുടെ ഏകീകരണവും ഇത്തരം ഗൗരവമേറിയ വിഷയങ്ങൾ കൃത്യമായ നിയമ-ശരീഅത്ത് ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് ഔദ്യോഗിക സമിതികൾ തന്നെ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇസ്‌ലാമിക കാര്യ മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി ഡോ. സുലൈമാൻ അൽ സുവൈലം പുറപ്പെടുവിച്ച ’26/2026′ നമ്പർ സർക്കുലർ പ്രകാരം രാജ്യത്തെ പള്ളി ഇമാമുമാർ, ഖത്തീബുമാർ (പ്രഭാഷകർ), മുഅദ്ദിൻമാർ (ബാങ്ക് വിളിക്കുന്നവർ) എന്നിവർ വിവാഹമോചനവുമായി ബന്ധപ്പെട്ട യാതൊരുവിധ കാര്യങ്ങളിലും സ്വന്തം നിലയ്ക്ക് ഫത്‌വകൾ നൽകാൻ പാടില്ലെന്ന് കർശനമായി നിർദ്ദേശിക്കുന്നു.
പുതിയ ഉത്തരവ് അനുസരിച്ച് വിവാഹമോചനവുമായി ബന്ധപ്പെട്ട ഫത്‌വകൾ ആവശ്യമുള്ളവർ അൽ റുഖൈ മേഖലയിലെ ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ ആസ്ഥാന മന്ദിരത്തിൽ നേരിട്ടെത്തണം. കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഔദ്യോഗിക ഫത്‌വ ഡിപ്പാർട്ട്‌മെന്റിൽ അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതുണ്ട്. തുടർന്ന് ഈ അപേക്ഷകൾ മന്ത്രാലയത്തിന് കീഴിലുള്ള യോഗ്യരായ വ്യക്തിഗത നിയമ സമിതിക്ക് മുൻപാകെ സമർപ്പിക്കുകയും, ഈ ഔദ്യോഗിക സമിതി വിശദമായ പരിശോധനകൾക്ക് ശേഷമായിരിക്കും അന്തിമ വിധി പ്രസ്താവിക്കുകയെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

