കുവൈത്ത് സിറ്റി: അമിതവേഗതയിൽ വാഹനമോടിച്ച രണ്ട് കുവൈത്ത് സ്വദേശികളെ ട്രാഫിക് അധികൃതർ കസ്റ്റഡിയിലെടുത്ത് മുൻകരുതൽ തടങ്കലിലാക്കി. മണിക്കൂറിൽ 181 കിലോമീറ്റർ, 177 കിലോമീറ്റർ എന്നിങ്ങനെ അതീവ അപകടകരമായ വേഗതയിൽ വാഹനം ഓടിച്ചപ്പോഴാണ് ഇവർ പിടിയിലായത്. 150 കിലോമീറ്ററിലധികം വേഗതയിൽ വാഹനം ഓടിക്കുന്ന വിദേശികളെ രാജ്യത്തുനിന്ന് നാടുകടത്താനും സ്വദേശികളെ തടങ്കലിലാക്കാനും ദിവസങ്ങൾക്ക് മുൻപ് കുവൈത്ത് ഭരണകൂടം പുതിയ കർശന നിയമം കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആദ്യ നടപടി ഉണ്ടായിരിക്കുന്നത്.
റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകടകരമായ ഡ്രൈവിംഗ് സംസ്കാരം ഇല്ലാതാക്കുന്നതിനുമായി ആഭ്യന്തര മന്ത്രി പുറപ്പെടുവിച്ച പ്രത്യേക നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ട് സ്വദേശി ഡ്രൈവർമാരെയും കസ്റ്റഡിയിലെടുത്തതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കസ്റ്റംസ്, ട്രാഫിക് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനകളുടെ കൃത്യമായ കണക്കുകളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസം മാത്രം വിവിധ റോഡുകളിൽ സ്ഥാപിച്ച മൊബൈൽ റഡാറുകൾ വഴി 152 അമിതവേഗത നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ഇതിൽ ഭൂരിഭാഗം പേരും നിശ്ചിത വേഗപരിധിയേക്കാൾ 30 കിലോമീറ്ററിൽ താഴെ മാത്രം വേഗത കൂട്ടിയവരാണ്.
ഹൈവേകളിലും ജനവാസ മേഖലകളിലും മാത്രമല്ല, രാജ്യത്തെ വിവിധ ആശുപത്രി പരിസരങ്ങളിലേക്കും ട്രാഫിക് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. പ്രധാന മെഡിക്കൽ സൗകര്യങ്ങൾക്ക് ചുറ്റുമായി മാത്രം 223 ട്രാഫിക് നിയമലംഘനങ്ങൾക്ക് അധികൃതർ പിഴ ചുമത്തി. ജാബർ അൽ-അഹമ്മദ് ആശുപത്രി പരിസരത്ത് അനധികൃത പാർക്കിംഗ് ഉൾപ്പെടെ 21 നിയമലംഘനങ്ങളും, അൽ-ജഹ്‌റ ആശുപത്രി പരിസരത്ത് 102 നിയമലംഘനങ്ങളും, അൽ-അദാൻ ആശുപത്രിക്ക് സമീപം 60 നിയമലംഘനങ്ങളും ഇത്തരത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിയമലംഘകർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് ട്രാഫിക് വിഭാഗത്തിന്റെ തീരുമാനം.

