കുവൈത്ത്സിറ്റി: രാജ്യത്ത് സാമൂഹിക പരിപാടികൾ പുനരാരംഭിച്ചതിന് പിന്നാലെ കല്യാണമണ്ഡപങ്ങൾക്കും ഹാളുകൾക്കുമായി ജനങ്ങൾക്കിടയിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതായി സാമൂഹിക കാര്യ മന്ത്രാലയത്തിലെ സ്ത്രീ, ശിശു, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വിഭാഗം ഡയറക്ടർ ഫയസ് അൽ ദൈഹാനി അറിയിച്ചു. മന്ത്രാലയത്തിന്റെ ‘സാഹൽ’, ‘ദാർ അൽ-മുനസബാത്ത്’ എന്നീ ആപ്പുകൾ വഴി വരാനിരിക്കുന്ന മൂന്ന് മാസത്തേക്കായി ഇതിനോടകം ആയിരത്തിലധികം ബുക്കിംഗുകൾ നടന്നതായും അദ്ദേഹം വെളിപ്പെടുത്തി. കല്യാണങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി മണ്ഡപങ്ങൾ പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹാളുകളുടെ പ്രവർത്തനം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണോ എന്ന് ഉറപ്പുവരുത്താൻ പ്രത്യേക ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകളെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമായും ജനറൽ ഫയർ ഫോഴ്സിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ ഹാൾ അധികൃതർ പാലിക്കുന്നുണ്ടോ എന്ന് ഈ സംഘം കർശനമായി നിരീക്ഷിക്കുന്നുണ്ട്. ഉപയോഗിക്കുന്നവർക്ക് യാതൊരുവിധത്തിലുള്ള അപകടങ്ങളും ഉണ്ടാകാത്ത രീതിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയ ശേഷമേ പരിപാടികൾ നടത്താൻ അനുവദിക്കൂ. മണ്ഡപങ്ങളുടെ ശേഷി പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതോടൊപ്പം തന്നെ പൊതുജനങ്ങളുടെ സുരക്ഷയ്ക്കും മന്ത്രാലയം മുൻഗണന നൽകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

