ന്യൂഡല്‍ഹി: 2023-ല്‍ പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം പ്രാബല്യത്തില്‍. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കി. ഈ നിയമത്തില്‍ ഭേദഗതി വരുത്താനുളള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അതിന്മേല്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് വിചിത്ര നടപടി. 2023-ല്‍ പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമായിരുന്നു. എന്നാല്‍ അത് നടപ്പിലാക്കുന്ന തിയതി പിന്നീട് അറിയിക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും അത് പ്രായോഗികമായി നടപ്പിലാക്കുന്നതിന് സാങ്കേതിക തടസങ്ങളുണ്ട്.
നിയമം നടപ്പാക്കാന്‍ ആദ്യം രാജ്യത്ത് സെന്‍സസ് നടത്തുകയും ശേഷം മണ്ഡല പുനര്‍നിര്‍ണയം നടത്തുകയും വേണം. ഈ പ്രായോഗിക പരിമിതികള്‍ മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നത്. വനിതാ സംവരണ ഭേദഗതി ബില്‍ പാസായില്ലെങ്കില്‍ 2023-ലെ നിയമം അനുസരിച്ച് സെന്‍സസ് നടപടികള്‍ക്ക് ശേഷം മണ്ഡല പുനര്‍നിര്‍ണയം നടത്തി വനിതാ സംവരണം നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.
വനിതാ സംവരണ ഭേദഗതി ബില്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് ലോക്‌സഭയിലും രാജ്യസഭയിലുമില്ല. അതിനാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ബില്‍ പാസാക്കാനാവില്ല. ലോക്‌സഭയില്‍ എന്‍ഡിഎയ്ക്ക് 293 അംഗങ്ങളാണുളളത്. പ്രതിപക്ഷത്തിന് 233 സീറ്റുകളും. ബില്‍ പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. അതായത് മുഴുവന്‍ അംഗങ്ങളും ഹാജരായി വോട്ട് ചെയ്താല്‍ 360 വോട്ട് വേണം ബില്‍ പാസാക്കാന്‍.
