ഇറാൻ-യുഎസ് യുദ്ധം തുടരുന്നതിനിടെ, പ്രതിരോധ കരാറിന്റെ ഭാഗമായി ഏകദേശം 8,000 സൈനികരെയും യുദ്ധവിമാനങ്ങളെയും സൗദിയിലേക്ക് അയച്ച് പാകിസ്താൻ. ഇറാനുമായുള്ള സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സൗദിയുടെ അതിർത്തികൾ സംരക്ഷിക്കുന്നതിനായി പാകിസ്താൻ വ്യോമ പ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളും കൈമാറിയതായാണ് റിപ്പോർട്ട്.
അമേരിക്കയ്ക്കും ഇറാനും ഇടയിൽ മധ്യസ്ഥനായി പ്രവർത്തിക്കുന്നതിനിടയിലാണ് പാകിസ്താന്റെ പുതിയ നീക്കം. സൗദി അറേബ്യയ്ക്ക് ആണവ സുരക്ഷാ കവചം ഉൾപ്പെടെയുള്ള സൈനിക പിന്തുണ ഉറപ്പാക്കുന്നതാണ് ഈ രഹസ്യ കരാർ. ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മേഖലയിൽ വരും ദിവസങ്ങളിൽ കൂടുതൽ നാവിക കപ്പലുകളെയും സൈനികരെയും വിന്യസിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ നീക്കം മേഖലയിലെ സൈനിക സന്തുലിതാവസ്ഥയിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്തിയേക്കാം. പരസ്പര പ്രതിരോധ കരാറിന് കീഴിൽ 8,000 സൈനികരെയും, ഒരു സ്‌ക്വാഡ്രൺ യുദ്ധവിമാനങ്ങളെയും, ഒരു വ്യോമ പ്രതിരോധ സംവിധാനവുമാണ് പാകിസ്താൻ സൗദി അറേബ്യയിലേക്ക് അയച്ചിരിക്കുന്നത് എന്ന് പാകിസ്താനിലെ ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യയ്ക്ക് നേരെ കൂടുതൽ ആക്രമണമുണ്ടായാൽ സൗദി സൈന്യത്തെ പിന്തുണയ്ക്കാൻ ഉദ്ദേശിച്ചുള്ള ശക്തമായ പോരാട്ട ശേഷിയുള്ള സേനയാണിതെന്ന് പാകിസ്താന്റെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് സർക്കാർ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ വിന്യാസത്തെക്കുറിച്ചുള്ള വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായി പാകിസ്താൻ സൈന്യത്തെയും വിദേശകാര്യ ഓഫീസിനെയും സൗദി അറേബ്യൻ ഗവൺമെന്റ് മീഡിയ ഓഫീസിനെയും സമീപിച്ചെങ്കിലും ആരും മറുപടി നൽകാൻ തയ്യാറായില്ല എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ഒപ്പിട്ട പ്രതിരോധ കരാറിലെ മുഴുവൻ നിബന്ധനകളും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എങ്കിലും, ഒരു ആക്രമണമുണ്ടായാൽ പാകിസ്താനും സൗദി അറേബ്യയും പരസ്പരം പ്രതിരോധിക്കണമെന്നാണ് ഈ കരാർ വ്യവസ്ഥ ചെയ്യുന്നത്. സൗദി അറേബ്യയെ പാകിസ്താന്റെ ആണവ സംരക്ഷണത്തിന് കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുമ്പ് സൂചിപ്പിച്ചിരുന്നു.

