കുവൈത്ത് സിറ്റി: വേനൽക്കാലത്തെ ഉയർന്ന വൈദ്യുതി, ജല ഉപഭോഗം നിയന്ത്രിക്കുന്നതിനായി രാജ്യത്തെ എല്ലാ പള്ളികളിലും വൈദ്യുതിയും വെള്ളവും മിതമായി ഉപയോഗിക്കണമെന്ന് കുവൈത്ത് ഇസ്ലാമികകാര്യ മന്ത്രാലയം നിർദേശം നൽകി.ആക്ടിംഗ് അണ്ടർസെക്രട്ടറി എൻജിനീയർ ഡോ. സുലൈമാൻ സാലിഹ് അൽ-സുവൈലം പുറത്തിറക്കിയ സർക്കുലറിൽ, ഇസ്ലാമിക ശരീഅത്ത് ആഡംബരവും പാഴ്‌ചെലവും നിരുത്സാഹപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഈ നടപടികളെന്ന് വ്യക്തമാക്കി.പ്രധാന നിർദേശങ്ങൾ:ഉപയോഗിക്കാത്ത മുറികളിലെ ലൈറ്റുകളും വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്യുക.പരമ്പരാഗത ലൈറ്റുകൾക്ക് പകരം LED ലൈറ്റുകൾ മാത്രം ഉപയോഗിക്കുക.സാധ്യമെങ്കിൽ ലൈറ്റ് സെൻസറുകൾ സ്ഥാപിക്കുക.
വേനൽക്കാലത്ത് വാട്ടർ ഹീറ്ററുകൾ ഓഫ് ചെയ്യുകയോ സൗരോർജ ഹീറ്ററുകൾ ഉപയോഗിക്കുകയോ ചെയ്യുക.എയർ കണ്ടീഷൻ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ വാതിലുകളും ജനലുകളും അടച്ചിടുക.എസി യൂണിറ്റുകൾക്ക് കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തുകയും ആവശ്യമില്ലാത്തപ്പോൾ ഓഫ് ചെയ്യുകയും ചെയ്യുക.എസി താപനില 22°C ആയി ക്രമീകരിക്കണമെന്നും, പ്രാർത്ഥന നടക്കാത്ത ഇടങ്ങളിൽ എസി ഓഫ് ചെയ്യണമെന്നും നിർദേശിച്ചു.തിരക്ക് കുറഞ്ഞ പള്ളികളിൽ പ്രധാന ഹാളിന് പകരം പ്രാർത്ഥനയ്ക്കായി ഒരുക്കിയിരിക്കുന്ന പിൻഭാഗം (കോർട്ട്യാർഡ്) ഉപയോഗിക്കാമെന്നും വ്യക്തമാക്കി.
പുറം ലൈറ്റുകൾ മഗ്രിബ് അദാനോടെ ഓൺ ചെയ്ത് ഇഷാ നമസ്കാരത്തിന് അരമണിക്കൂർ ശേഷം ഓഫ് ചെയ്യണം. ഫജർ അദാനോടെ വീണ്ടും ഓൺ ചെയ്ത് നമസ്കാരത്തിന് അരമണിക്കൂർ ശേഷം ഓഫ് ചെയ്യണം. മിനാരത്തിലെ ലൈറ്റുകൾ രാത്രി മുഴുവൻ പ്രവർത്തിക്കും.വുദൂവിനുള്ള ടാപ്പുകളിൽ വെള്ളം ലാഭിക്കുന്ന ഉപകരണങ്ങൾ (Water Savers) നിർബന്ധമായും സ്ഥാപിക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു.രാജ്യത്തെ ഊർജവും ജലവും സംരക്ഷിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയത്.



