ഇറാനെതിരെ ചൊവ്വാഴ്‌ച നടത്താനിരുന്ന സൈനിക ആക്രമണം പിൻവലിച്ചതായി അമേരിക്ക. യുദ്ധം അവസാനിപ്പിക്കാൻ ഗൗരവമേറിയ ചർച്ചകൾ നടക്കുന്നുണ്ടെന്നും അതിനാല്‍ ഇറാനെതിരെ നടത്താനിരുന്ന സൈനിക നടപടി പിൻവലിക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ‘പ്രശ്‌നം പരിഹരിക്കാൻ ഇറാന് മികച്ച സാധ്യതകളുണ്ട്. അവർക്കെതിരെ ആക്രമണം നടത്താതെ പ്രശ്‌നം പരിഹരിക്കാൻ സാധിച്ചാല്‍ ഞാൻ വളരെ സന്തോഷിക്കും’ -ട്രംപ് പറഞ്ഞു.
ഇറാനെതിരെ വളരെ വലിയൊരു ആക്രമണമാണ് തങ്ങള്‍ പദ്ധതിയിട്ടിരുന്നതെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍ അത് പിൻവലിക്കുകയായിരുന്നു. ഇറാനുമായുള്ള കരാർ ഉടൻ ഉണ്ടായേക്കുമെന്ന് കരുതുന്നതിനാല്‍ ഗൾഫിലെ അമേരിക്കയുടെ സഖ്യകക്ഷികൾ തന്നോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടതായും ട്രംപ് പറഞ്ഞു. ഏപ്രിൽ മധ്യത്തിൽ എത്തിയ വെടിനിർത്തൽ, ഇറാൻ ഒരു കരാറിൽ എത്തിയില്ലെങ്കിൽ അവസാനിക്കുമെന്ന് ട്രംപ് ആഴ്‌ചകളായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. “ഇറാനെ സംബന്ധിച്ചിടത്തോളം സമയം കടന്ന് പോകുകയാണ്. ഇറാൻ വേഗത്തില്‍ തീരുമാനത്തില്‍ എത്തുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം അവർക്ക് പലതും നഷ്‌ടമായേക്കും” -ട്രംപ് മുന്നറിയിപ്പ് നല്‍കി.

