കുവൈറ്റ് സിറ്റി: രാജ്യത്തെ എക്സ്ചേഞ്ച് കമ്പനികളുടെ ലാഭത്തിൽ 2026-ന്റെ ആദ്യ പകുതിയിൽ വൻ വർദ്ധനവ്. മുൻവർഷത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 110.5 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. അതായത് 16.52 ദശലക്ഷം ദിനാറിന്റെ വർദ്ധനവോടെ അറ്റാദായം 31.48 ദശലക്ഷം ദിനാറായി ഉയർന്നതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
2025-ലെ ഇതേ കാലയളവിൽ ഇത് 14.951 ദശലക്ഷം ദിനാറായിരുന്നു.രാജ്യത്ത് പ്രവർത്തിക്കുന്ന 31 എക്സ്ചേഞ്ച് കമ്പനികളുടെ ആകെ വരുമാനത്തിൽ 43.28 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. മുൻവർഷത്തെ 46.457 ദശലക്ഷം ദിനാറിൽ നിന്ന് വരുമാനം 66.565 ദശലക്ഷമായി ഉയർന്നു. വിദേശ കറൻസികളുടെ വിൽപ്പനയിൽ ഉണ്ടായ വൻ മുന്നേറ്റമാണ് വരുമാന വളർച്ചയ്ക്ക് പ്രധാന കാരണമായത്. കറൻസി വിൽപ്പനയിലൂടെയുള്ള വരുമാനം മാത്രം 51.2 ശതമാനം വർദ്ധിച്ച് 60.14 ദശലക്ഷം ദിനാറിലെത്തി. ഈ മേഖലയിലെ ആകെ വരുമാനത്തിന്റെ 90.3 ശതമാനവും കറൻസി വിൽപ്പനയിലൂടെയാണ് ലഭിച്ചത്.
ബാങ്ക് പലിശ വരുമാനം 26.2 ശതമാനം വർദ്ധിച്ച് 5,53,300 ദിനാറായപ്പോൾ, മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തിൽ 5.8 ശതമാനത്തിന്റെ കുറവുണ്ടായി. പ്രവർത്തന ചിലവുകളിലും ഭരണനിർവ്വഹണ ചിലവുകളിലും 11.3 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയെങ്കിലും, വരുമാനത്തിലുണ്ടായ ഉയർന്ന വളർച്ച കമ്പനികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ സഹായകരമായി. ലേബർ ചെലവുകളും ബാങ്കിംഗ് ചെലവുകളുമടക്കം ഭരണനിർവ്വഹണ മേഖലയിലാണ് ചെലവുകളുടെ വലിയൊരു പങ്കും (83.6 ശതമാനം) ചെലവഴിക്കപ്പെട്ടത്.



