കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് പ്രദേശത്ത് രണ്ട് പ്രവാസികളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഈജിപ്ഷ്യൻ സ്വദേശിയെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അൽ-റത്ഖ മേഖലയിൽ അതിർത്തിവേലി കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്.ജഹ്റ ഗവർണറേറ്റിലെ കബ്ദ് പ്രദേശത്തുള്ള ഒരു കന്നുകാലി വളർത്തൽ കേന്ദ്രത്തിനുള്ളിൽ ആക്രമണം നടന്നതായി സുരക്ഷാ വിഭാഗത്തിന് വിവരം ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. അധികൃതർ സ്ഥലത്തെത്തിയപ്പോൾ കുത്തേറ്റ നിലയിൽ രണ്ട് പ്രവാസികളെ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ ഇരുവരും മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
സംഭവസ്ഥലത്തിന് സമീപത്തുനിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധവും കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലും തെളിവ് ശേഖരണത്തിലുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച അന്വേഷണ സംഘം ജനറൽ ഡയറക്ടറേറ്റ് ഓഫ് ലാൻഡ് ബോർഡർ സെക്യൂരിറ്റിയുമായി ഏകോപനം നടത്തി. ഇതിനിടെ അൽ-റത്ഖയിൽ അതിർത്തിവേലി വഴി കുവൈത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടുകയായിരുന്നു.പ്രതിയെ ബന്ധപ്പെട്ട അന്വേഷണ വിഭാഗത്തിന് കൈമാറിയതായും ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



