കുവൈറ്റ് സിറ്റി: ഗൾഫ് മേഖലയിലെ അതികഠിനമായ വേനൽക്കാലം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രമുഖ പ്രവചന കേന്ദ്രമായ അൽ ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. ഓഗസ്റ്റ് 11 മുതൽ 13 ദിവസം നീണ്ടുനിൽക്കുന്ന ‘അൽ-കുലൈബിൻ’ സീസൺ ആരംഭിക്കുന്നതോടെ കടുത്ത ചൂടിന്റെ അവസാന ഘട്ടത്തിനാണ് തുടക്കമാകുന്നത്. ഇതിന് ശേഷം അന്തരീക്ഷ താപനിലയിൽ ക്രമാനുഗതമായ കുറവുണ്ടാകുകയും ‘സുഹൈൽ’ (Suhail) സീസണിലേക്ക് രാജ്യം കടക്കുകയും ചെയ്യും.
തുടക്കത്തിൽ അസഹനീയമായ ചൂടും കടുത്ത ആർദ്രതയും (ഈർപ്പം) നിറഞ്ഞ അന്തരീക്ഷമായിരിക്കും കുലൈബിൻ സീസണിൽ അനുഭവപ്പെടുക. തെക്കൻ, തെക്കുകിഴക്കൻ ദിശയിൽ നിന്നുള്ള ശക്തമായ കാറ്റിന്റെ സാന്നിധ്യവും ഈ കാലയളവിലെ കാലാവസ്ഥയെ സ്വാധീനിക്കും. എന്നാൽ, വേനലിന്റെ തുടക്കത്തിൽ വീശാറുള്ള ചൂടുകാറ്റായ ‘അൽ സമീം’ ഈ കാലയളവിൽ ശാന്തമാകാൻ തുടങ്ങുകയും ഭൂമിയുടെ ഉപരിതലം ക്രമേണ തണുക്കാൻ ആരംഭിക്കുകയും ചെയ്യും.സീസൺ അവസാനത്തോടടുക്കുന്നതോടെ കടുത്ത ചൂടിന് ആശ്വാസമായി താപനില കുറയാൻ തുടങ്ങും.
‘കാനിസ് മേജർ’ എന്ന നക്ഷത്രസമൂഹത്തിലെ രണ്ട് പ്രധാന നക്ഷത്രങ്ങളുടെ സാന്നിധ്യവുമായി ബന്ധപ്പെടുത്തിയാണ് ഈ കാലയളവിന് ‘അൽ കുലൈബിൻ’ എന്ന് പേര് നൽകിയിട്ടുള്ളത്. പകലിന്റെ ദൈർഘ്യം കുറഞ്ഞ് രാത്രിയുടെ ദൈർഘ്യം വർദ്ധിക്കുന്ന പ്രക്രിയയും ഇതിനൊപ്പം കൂടുതൽ പ്രകടമായി തുടങ്ങും. കടുത്ത വേനലിൽ നിന്ന് മാറി മിതമായ സുഖകരമായ കാലാവസ്ഥയിലേക്കുള്ള ഈ മാറ്റത്തെ പ്രതീക്ഷയോടെയാണ് ഗൾഫ് മേഖല നോക്കിക്കാണുന്നത്.



