കുവൈറ്റ് സിറ്റി: കുവൈറ്റ് വിപണികളിൽ മത്സ്യത്തിന് കടുത്ത വിലക്കയറ്റം അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ, മീൻ വാങ്ങുന്നത് പൂർണ്ണമായും ബഹിഷ്കരിക്കാൻ ഉപഭോക്താക്കൾക്കിടയിൽ ആഹ്വാനം ശക്തമാകുന്നു.
കച്ചവടക്കാരുടെ അമിത ലാഭക്കൊതിക്കും അന്യായമായ വിലവർദ്ധനവിനുമെതിരെ പ്രതിഷേധ സൂചകമായാണ് ഉപഭോക്താക്കൾ ഈ നീക്കത്തിലേക്ക് കടന്നത്.”അഴുകിപ്പോകട്ടെ” എന്ന ശക്തമായ മുദ്രാവാക്യമുയർത്തിയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചാരണം പുരോഗമിക്കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മീൻ വാങ്ങാതെ വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ വ്യാപാരികളെ വില കുറയ്ക്കാൻ നിർബന്ധിതരാക്കാമെന്ന് പ്രചാരണത്തെ പിന്തുണയ്ക്കുന്നവർ വ്യക്തമാക്കുന്നു. വിപണിയിലെ കുത്തകവൽക്കരണം, കൃത്രിമ ക്ഷാമമുണ്ടാക്കൽ, ന്യായമില്ലാത്ത വിലക്കയറ്റം എന്നിവയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.
അതേസമയം, വിഷയത്തിൽ വാണിജ്യ മന്ത്രാലയത്തിന്റെയും കുവൈറ്റ് ഫിഷർമെൻസ് യൂണിയന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന ഇടപെടലുകൾ പര്യാപ്തമല്ലെന്ന് ഉപഭോക്താക്കൾ കുറ്റപ്പെടുത്തുന്നു. സംയോജിതമായ ബഹിഷ്കരണത്തിലൂടെയും ഉപഭോക്തൃ ജാഗ്രതയിലൂടെയും മാത്രമേ വിപണിയിലെ അമിതവില തടയാനും സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിലേക്ക് വില എത്തിക്കാനും സാധിക്കൂ എന്നും അവർ വ്യക്തമാക്കുന്നു.



